കൊച്ചി: കോൺഗ്രസിന്‍റെ റോഡ് ഉപരോധ സമരത്തിനിടെ രോഷ പ്രകടനവുമായി രംഗത്തിറങ്ങിയ നടൻ ജോജു ജോർജ് വെട്ടിൽ. മദ്യലഹരിയിലാണ് ജോജു ജോർജ് രോഷ പ്രകടനം നടത്തിയതെന്ന ആക്ഷേപവുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കം രംഗത്തെത്തി. പ്രതിഷേധത്തിനിടെ ജോജു ജോർജിന്‍റെ വാഹനത്തിന്‍റെ ചില്ല് അടിച്ചു തകർത്ത പ്രവർത്തകർ വാഹനം ഏറെ നേരം തടഞ്ഞിട്ടു. അതേസമയം ജോജുവിനെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
മദ്യലഹരിയിലായിരുന്നു ജോജുവെന്നും വാഹനത്തിൽ മദ്യക്കുപ്പി ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രവർത്തകർ തടഞ്ഞിട്ട ജോജുവിന്‍റെ വാഹനം പൊലീസാണ് ഒരു വിധം പ്രതിഷേധക്കാരുടെ ഇടയിൽ നിന്നും മാറ്റിയത്.
ജോജുവിനെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വാഹനത്തിൽ മദ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ജോജുജിന്‍റെ വാഹനം മരട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. രോഷ പ്രകടനത്തിനിടെ വനിതാ പ്രവർത്തകരോട് ജോജു അപമര്യാദയായി പെരുമാറിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസിനു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്. വൺ മാൻ ഷോ നടത്തിയ ജോജു ഇതോടെ വെട്ടിലായിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അരമണിക്കൂറിലേറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിൽ ഇടത് ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് ജോജു വാഹനത്തിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്. സമരത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ദേശീയപാത ഉപരോധിച്ച് സമരം നടത്തിയത്. കാറുകളും മുച്ചക്ര വാഹനങ്ങളും അടക്കം 1500 ഓളം വാഹനങ്ങൾ ഇറക്കിയാണ് സമരം സംഘടിപ്പിച്ചത്. അതേസമയം വലിയവാഹനങ്ങൾ പൊലീസ് ഇടപ്പള്ളിയിൽ നിന്നും വഴിതിരിച്ച് വിട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: