ന്യൂയോർക്ക്: അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തിയ വിദ്യാർഥികൾ അറസ്റ്റിൽ. അമേരിക്കയിലെ അയോവയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഹൈസ്‌സ്കൂൾ അധ്യാപികയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 16 വയസ് മാത്രം പ്രായമുള്ള പ്രതികൾ കുടുങ്ങിയത്.
വിലാര്‍ഡ് നോബിള്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡെയില്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ഗൂഢാലോചന, നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.
അയോവയിലെ ഫെയര്‍ഫീല്‍ഡ് ഹൈ സ്‌കൂളിലെ സ്പാനിഷ് ഭാഷാധ്യാപികയായിരുന്ന നൊഹേമ ഗ്രാബര്‍ എന്ന 66-കാരിയാണ് കൊല്ലപ്പെട്ടത്. 2012 മുതല്‍ ഇവിടത്തെ അധ്യാപികയായിരുന്നു ഇവര്‍. ഈ സ്‌കൂളിലെ വിദ്യാർഥികളായിരുന്നു അറസ്റ്റിലായവർ.
പാര്‍ക്കിലെ ഉന്തുവണ്ടിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികള്‍ കുടുങ്ങിയത്. ഇവരുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ചോര പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സംഭവം നടന്ന സമയത്ത് പാര്‍ക്കിലുണ്ടായിരുന്നതായും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതായും വിദ്യാർഥികളിലൊരാള്‍ സമ്മതിച്ചതായി പൊലീസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിനു മുമ്പു തന്നെ വിദ്യാർഥികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയാ ചാറ്റിലൂടെ സംസാരിച്ചിരുന്നു.
Post A Comment: