കൊച്ചി: നിരോധിത പാർട്ടി ഡ്രഗ് വിൽപന നടത്തിയ കേസിൽ പിടിയിലായ യുവാവിന്‍റെ ഇടപാടുകാർ നിരീക്ഷണത്തിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിൻപുറം നിതിൻ രവീന്ദ്രനാണ് (26) എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്റ്ററുടെ പിടിയിലായത്. ഒരു ഗ്രാം എം.ഡി.എം.എയുമായിട്ടാണ് പ്രതി പിടിയിലാകുന്നത്. ഓൺലൈൻ ഭക്ഷണ വിതരണത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ മയക്കുമരുന്നു വിൽപന.
ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഓൺലൈൻ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ദമായിട്ടാണ് ഇയാൾ സമപ്രായക്കരായ യുവതിയുവാക്കളെ ലഹരിക്കെണിയിൽ പെടുത്തിയിരുന്നത്. ഭക്ഷണം എത്തിക്കാൻ നൽകിയിരിക്കുന്ന ലൊക്കേഷൻ കൃത്യമല്ല എന്നും അത് കൊണ്ട് തന്‍റെ വാട്ട് ആപ്പ് നമ്പറിലേക്ക് ലൊക്കേഷൻ കൃത്യമായി ഷെയർ ചെയ്യണമെന്നും പറഞ്ഞ് കസ്റ്റമറുടെ നമ്പർ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. അതിന്ശേഷം പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം ഇയാൾ ഇവരെ മയക്ക് മരുന്നിന് അടിമകൾ ആക്കി വരുകയായിരുന്നു.
പഠിക്കുന്നതിന് കൂടുതൽ ഏകാഗ്രത കിട്ടുമെന്നും, ബുദ്ധി കൂടുതൽ ഷാർപ്പ് ആകുമെന്നും പറഞ്ഞ് പഠനത്തിന് അൽപം പിന്നിലുള്ള വിദ്യാർഥി, വിദ്യാർഥിനികളെ തെറ്റിധരിപ്പിച്ചായിരുന്നു ഇയാൾ ഇവരെ മയക്ക് മരുന്നിന് അടിമകൾ ആക്കിയിരുന്നത്. അര ഗ്രാമിന് 3000 രൂപയാണ് ഇയാൾ ഇടാക്കിയിരുന്നത്. ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട ഒരു വിദ്യാർഥിനിയുടെ സുഹൃത്ത് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ എക്സൈസ് ഷാഡോ ടീം നിരീക്ഷിച്ചുവരുകയായിരുന്നു.
കലൂർ സ്‌റ്റേഡിയം റൗണ്ട് റോഡിൽ ലഹരി കൈമാറാൻ വന്ന ഇയാളെ എക്സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയിലായിരുന്ന ഇയാളെ മൽപിടിത്തത്തിലൂടെയാണ് എക്സൈസ് സംഘം കീഴ്പ്പെടുത്തിയത്. അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന "പാർട്ടി ഗ്രഡ് " എന്ന വിളിപ്പേരുള്ള അതിമാരകമായ മെത്തലിൽ ഡയോക്സി മെത്താഫിറ്റമിൻ ആണ് ഇയാളുടെ പക്കൽ നിന്ന് പിടികൂടിയത്.
ഇത് 0.5 ഗ്രാം (അരഗ്രാം) വരെ കൈവശം വച്ചാൽ 10 വർഷം വരെ കഠിനതടവ് ലഭിക്കുന്ന അതീവ ഗൗരവമായ കുറ്റകൃത്യമാണ്. പ്രധാനമായും നിശാ പാർട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനാൽ 16 - മുതൽ 24 മണിക്കൂർ വരെ ഉൻമാദവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്ക് മരുന്നിനത്തിൽപ്പെട്ടതാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന്‍റെ ഉപയോഗ ക്രമം പാളിയാൽ സൈലന്‍റ് അറ്റാക്ക് പോലുള്ള സംഭവിച്ച് ഉപയോക്താവ് മരണപ്പെടാൻ സാധ്യതയേറെയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ പഠനത്തിനും മറ്റുമായി പോകുന്നവരിൽ നിന്നാണ് ഇയാൾ എംഡിഎംഎ വരുത്തിക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിയുവാൻ കഴിഞ്ഞതെന്ന് എക്സൈസ് അറിയിച്ചു.
ഇത് സംബന്ധിച്ച് സമഗ്രമായ അനേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസിന്‍റെ സൗജന്യ കൗൺസിലിംഗ് സെന്‍ററിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം എസ്. ഹനീഫയുടെ നേതൃത്വത്തിൽ അസി. ഇൻസ്പെക്ടർ കെ.ആർ. രാം പ്രസാദ്, പ്രിവന്‍റീവ് ഓഫീസർ സുരേഷ്കുമാർ എസ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ബി. ജിതീഷ്, കെ.എസ്. സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
പാലയിൽ 10 വയസുകാരിയെ റോഡിൽ പീഡിപ്പിക്കാൻ ശ്രമം
കോട്ടയം: പാല നഗരത്തിൽ പട്ടാപ്പകൽ അമ്മയ്ക്കൊപ്പം നടന്നു പോയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പാല അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ ആന്‍റണി ദേവസ്യ (60) അറസ്റ്റിലായി. അമ്മയ്ക്കും ബന്ധുവിനുമൊപ്പം നടന്നു പോകുകയായിരുന്ന കുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. ഉച്ചയോടെയാണ് സംഭവം നടന്നത്. ബസിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈയ്യില്‍ പിടിച്ച് പോകുകയായിരുന്നു കുട്ടി.
അമ്മയ്ക്കും ബന്ധുവിനും ഒപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ 60 വയസുകാരൻ ആന്‍റണി ദേവസ്യ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. അൽപനേരം ഇവർക്കൊപ്പം നടന്നശേഷം ആയിരുന്നു ആക്രമണം ഉണ്ടായത്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു.
പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ തടഞ്ഞു നിർത്തി നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സംഘം എത്തിയതോടെ ഇയാളെ നാട്ടുകാർ തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ മറ്റെവിടെയെങ്കിലും സമാനമായ കേസുകൾ ഉണ്ടോയെന്ന് പരിശോധനയാണ് പാലാ പൊലീസ് നടത്തിവരുന്നത്.
Post A Comment: