തിരുവനന്തപുരം: മുടി സ്ട്രെയിറ്റ് ചെയ്യാൻ ആരും പണം നൽകാതിരുന്നതിനെ തുടർന്ന് സ്‌കൂൾ വിദ്യാർഥിനി ജ്വല്ലറിയിൽ നിന്നും മോഷ്‌ടിച്ചത് 25,000 രൂപ. നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന മോഷണ കേസിലാണ് പ്രതി വിദ്യാർഥിനിയാണെന്ന് കണ്ടെത്തിയത്. സ്‌കൂൾ യൂണിഫോമിലെത്തിയായിരുന്നു മോഷണം. പ്രതി വിദ്യാർഥിനിയാണെന്ന് അറിഞ്ഞതോടെ ജ്വല്ലറി ഉടമ പരാതി പിൻവലിച്ചതിനാൽ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
യൂണിഫോമിൽ പെൺകുട്ടി മോഷണം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. കോളെജ് വിദ്യാർഥിനി ആയിരിക്കുമെന്ന് ആദ്യം കരുതിയെങ്കിലും യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർഥിനിയാണ് മോഷ്‌ടാവെന്ന് കണ്ടെത്തുകയായിരുന്നു.
തീരദേശത്തെ ഒരു സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ധരിച്ചാണ് കുട്ടി മോഷണം നടത്തിയത്. സ്‌കൂളിൽ പോയ കുട്ടി രാവിലെ പല്ലുവേദനയാണെന്നും വീട്ടിൽ പോകണമെന്നും പറഞ്ഞാണ് പുറത്തിറങ്ങിയത്. തുടർന്ന് നെയ്യാറ്റിൻകരയിലെ ബ്യൂട്ടി പാർലറിൽ പോയി മുടി സ്ട്രെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനുള്ള തുക കൈവശം ഇല്ലായിരുന്നു. പാർലർ നടത്തിപ്പുകാർ പണം ഉണ്ടോയെന്ന് ചോദിച്ചതോടെ തിരികെ പോയ വിദ്യാർഥിനി സമീപത്തെ മൊബൈൽ ഷോപ്പുകളിൽ നിന്നും 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. ആരും പണം നൽകാതിരുന്നതോടെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തി മോഷണം നടത്തുകയായിരുന്നു.
രണ്ട് പേരാണ് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ ബാങ്കിൽ പോകുകയും മറ്റൊരാൾ മരുന്നു കഴിച്ചതിനെ തുടർന്ന് കടയിലിരുന്ന് മയങ്ങി പോകുകയും ചെയ്‌ത സമയത്തായിരുന്നു മോഷണം. ഈ സമയത്ത് കടയിലെത്തിയ കുട്ടി കൗണ്ടറിലെ മേശക്കുള്ളിൽ നിന്നും ഒരു കെട്ട് നോട്ട് എടുക്കുകയായിരുന്നു. പണവുമായി ബ്യൂട്ടി പാർലറിൽ എത്തിയ കുട്ടി മുടി സ്ട്രെയിറ്റ് ചെയ്യുകയും ചെയ്‌തു. മൊബൈൽ ഷോപ്പിലെ അടക്കം സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. നഷ്‌ടമായ പണം തിരികെ നൽകാമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഉറപ്പ് നൽകി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: