ന്യൂയോർക്ക്: 200 ലധികം രാജ്യങ്ങളിൽ വേരോട്ടമുള്ള ക്രൈസ്‌തവ സഭയുടെ സ്ഥാപക ബിഷപ്പിനെതിരെ ലൈംഗിക പീഡന കുറ്റം. ഫിലിപ്പൈൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിങ്‌ഡം ഓഫ് ജീസസ് ക്രൈസ്റ്റ്, ദ നെയിം എബോവ് എവരി നെയിം (KOJC) സഭയുടെ സ്ഥാപക ബിഷപ്പ് അപ്പോളോ കാരിയണ്‍ ക്വിബോലോയ്‌ക്കെതിരെയാണ് അമേരിക്ക ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. 200 ലേറെ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന സഭയിൽ 60 ലക്ഷത്തിലധികം വിശ്വാസികളുമുണ്ട്.
സഭയുടെ അമേരിക്കയിലെ പള്ളികളിൽ നടന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെതിരെ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ദുതേര്‍തെയുടെ ആത്മീയാചാര്യനും ഉറ്റസുഹൃത്തുമാണ് ഈ ബിഷപ്പ്. ബിഷപ്പിനു പുറമേ സഭയുടെ ഏറ്റവും മുതിര്‍ന്ന രണ്ട് പുരോഹിതരടക്കം ഒമ്പത് പേര്‍ക്കെതിരെ ലൈംഗിക പീഡന, സെക്‌സ് റാക്കറ്റിങ് കുറ്റം ചുമത്തിയതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്‌തു.
അമേരിക്കയിലുടനീളം നിരവധി സ്ത്രീകൾ ബിഷപ്പ് ക്വിബോലക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ അന്വേഷണം നടന്നത്. ചെറുപ്പക്കാരികളെയും ചെറിയ പെൺകുട്ടികളെയും ഉപയോഗിച്ച് സെക്‌സ് റാക്കറ്റിങ് നടത്തുക, സ്ത്രീകളെ നിർബന്ധിച്ച് ലൈംഗികമായി ചൂഷണം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കാലിഫോർണിയയിൽ സഭയുടെ ഒരു ചാരിറ്റി സംഘടന പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ മറവിലാണ് പെൺകുട്ടികളെ കടത്തിയത്. ബിഷപ് ക്വിബോലയ്ക്ക് 71 വയസുണ്ട്. ഇയാളെ സഭാംഗങ്ങള്‍ ദൈവപുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിനും മുതിര്‍ന്ന പുരോഹിതര്‍ക്കും ആഡംബര ജീവിതം നയിക്കാനുള്ള വരുമാന മാര്‍ഗം എന്ന നിലയിലാണ് പെണ്‍കുട്ടികളെയും യുവതികളെയും സെക്‌സ് റാക്കറ്റിന് വിറ്റതെന്ന് യുഎസ് നീതിന്യായ വകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ ലാസ്‌വെഗാസിലും ഹവായിയിലും കൊട്ടാര സദൃശ്യമായ ബംഗ്ലാവുകളുള്ള ക്വിബോലോ 1985-ലാണ് ഈ സഭ സ്ഥാപിച്ചത്.
12 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ 25 വയസുവരെയുള്ള സ്ത്രീകളെ വരെ സെക്‌സ് ട്രാഫിക്കിങ് നടത്തിയതായാണ് യു.എസ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റുമാര്‍ അഥവാ പാസ്റ്ററല്‍മാരായി പെണ്‍കുട്ടികളെയും യുവതികളെയും നിയമിച്ചശേഷമാണ് ലൈംഗിക പീഡനങ്ങള്‍ നടത്തിയത്. ബിഷപ്പിന് ഭക്ഷണം ഉണ്ടാക്കുക, ഔദ്യോഗിക വസതികള്‍ ശുചീകരിക്കുക, മസാജ് നടത്തിക്കുക, രാത്രി കാലങ്ങളില്‍ ബിഷപ്പിന്‍റെ കിടപ്പറയില്‍ ലൈംഗിക കാര്യങ്ങള്‍ നടത്തുക എന്നിവയായിരുന്നു ഈ സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട ചുമതലകള്‍.
നൈറ്റ് ഡ്യൂട്ടി എന്നായിരുന്നു ബിഷപ്പിനു വേണ്ടിയുള്ള ലൈംഗിക വൃത്തിക്ക് നല്‍കിയിരുന്ന പേര്. സെക്‌സ് ആയിരുന്നു ബിഷപ്പ് ഈ സ്ത്രീകളില്‍നിന്നും പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഭീഷണി, മര്‍ദ്ദനം, ഗുണ്ടായിസം എന്നിവയൊക്കെ ഇതിനായി ഉപയോഗിച്ചിരുന്നതായി യു എസ് രേഖകളില്‍ പറയുന്നു. പ്രതിഫലമായി ഈ സ്ത്രീകള്‍ക്ക് നല്ല ഭക്ഷണം, ആഡംബര ഹോട്ടലുകളില്‍ താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, പെര്‍ഫോമന്‍സിന് അനുസരിച്ചുള്ള ശമ്പളം എന്നിവ നല്‍കി.
16 വര്‍ഷത്തോളം ഇദ്ദേഹവും സഭാ മുഖ്യരും സെക്‌സ് ട്രാഫിക്കിങ് നടത്തിയതായി രേഖകൾ പറയുന്നു. കേസിൽ പ്രതികളായ മൂന്ന് പേരെ അമേരിക്ക വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ബിഷപ്പ് അടക്കമുള്ള മൂന്ന് മുഖ്യ പ്രതികള്‍ ഇപ്പോള്‍ ഫിലിപ്പീന്‍സിലെ ദവാഓ നഗരത്തിലാണുള്ളത്. ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ദുതേര്‍തെയുടെ സ്വന്തം നഗരമാണിത്. ഈയിടെ, ബിഷപ്പിന്‍റെ രാത്രി സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ദുതേര്‍തെയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബിഷപ്പ് അടക്കമുള്ള പ്രതികളെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം വിട്ടുനല്‍കാന്‍ അമേരിക്ക ഫിലിപ്പീന്‍സിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: