ഇടുക്കി: സൈനീകനാണെന്ന് തെറ്റിധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഹണിട്രാപ്പിൽപെടുത്തി പണം തട്ടിയെടുത്ത പട്ടാള ക്യാന്‍റീനിലെ മുൻ ജോലിക്കാരൻ അറസ്റ്റിൽ. ഇടുക്കി സ്വദേശിനിയായ 17 കാരിയുടെ പരാതിയിൽ നെടുങ്കണ്ടം പൊലീസാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കിയത്. കൊല്ലം ശൂരനാട് രജ്ഞിത്ത് ആർ. പിള്ളൈ (29)യാണ് അറസ്റ്റിലായത്. നിരവധി വീട്ടമ്മമാരും പെൺകുട്ടികളും പ്രതിയുടെ വലയിൽ വീണിട്ടുണ്ടെന്നാണ് വിവരം.
2018ൽ ഇയാൾ പൂനെയിലെ പട്ടാള ക്യാന്‍റീനിൽ ജോലി ചെയ്‌തിരുന്നു. ഇതിന്‍റെ മറവിലാണ് സൈനിക ഉദ്യോഗസ്ഥനാണെന്ന വ്യാജേ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങി ഹണി ട്രാപ്പിനു കളമൊരുക്കിയത്. ഫെയ്‌സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും അജയ് ആർ. എന്ന പേരിലാണ് ഇയാൾ വ്യാജ അക്കൗണ്ട് തുടങ്ങിയത്.
ഉന്നത സൈനിക ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ ആകർഷക ചിത്രങ്ങൾ ക്രിത്രിമമായി പ്രൊഫൈൽ ചിത്രമാക്കിയായിരുന്നു തട്ടിപ്പ്. പെൺകുട്ടികളും വീട്ടമ്മമാരുമായി അടുപ്പത്തിലായ ശേഷം ഇവരുടെ ചിത്രങ്ങൾ കൈക്കലാക്കിയായിരുന്നു ഭീഷണി. തുടർന്ന് 500 രൂപമുതൽ 10,000 രൂപവരെ ഇവരിൽ നിന്നും വാങ്ങും.
തട്ടിപ്പിന് മാത്രമായി ഒരു ഫോണും ഇയാൾക്കുണ്ടായിരുന്നു. എന്നാൽ പ്രതി ഒരു തവണ പോലും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു. ഇത്തരത്തിൽ നിരവധിപേർക്ക് പണം നഷ്ടപ്പെട്ടു. 17 വയസുകാരി ഇക്കഴിഞ്ഞ മൂന്നിനാണ് നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകിയത്.
തുടർന്ന് നെടുങ്കണ്ടം പൊലീസും ജില്ല സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കോയമ്പത്തൂരിലെന്ന് കണ്ടെത്തിയത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്തി പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടുത്തു. നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്ഐ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
യുവാവിന്‍റെ ആത്മഹത്യ; ഭാര്യാ കാമുകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ അവിഹിത ബന്ധം പുറത്ത് വന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭാര്യാ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടികുന്നുംപുറത്ത് വിഷ്‌ണു (30)ആണ് ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ ശിവകുമാർ (34) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
ശിവകുമാറിന്‍റെ ഭാര്യ അഖിലയും വിഷ്‌ണുവും തമ്മിലുള്ള ബന്ധം പുറത്ത് വന്നതോടെയായിരുന്നു ശിവകുമാർ ജീവനൊടുക്കിയത്. അഖിലയും ശിവകുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. 2016-17ൽ തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്‌തിരുന്നു. ഈ സമയത്താണ് വിഷ്‌ണുവുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ വിഷ്‌ണു ചിത്രീകരിച്ച അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരികയും ഇവരുടെ ബന്ധം ശിവകുമാർ അറിയുകയും ചെയ്‌തു.
ഇതോടെ അഖിലയും വിഷ്‌ണുവും കുട്ടികളുമായി ശ്രീകാര്യത്തെ വീട്ടിൽ താമസം തുടങ്ങി. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി.
വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി.ഐ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി. ബൈജു, സി.പി.ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post A Comment: