ഇടുക്കി: കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ ചരക്ക് വാഹനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന നടത്തിയത്. പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെയാണ് കൈയോടെ പൊക്കിയത്.
ഇയാളുടെ പക്കൽ നിന്നും 7490 രൂപയും കണ്ടെത്തിയിട്ടുണ്ട്. കമ്പംമെട്ട് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് ചരക്ക് വാഹനങ്ങളിൽ നിന്നും വ്യാപകമായി പണപ്പിരിവ് നടക്കുന്നതായി പൊലീസിനു രഹസ്യ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.
കോവിഡ് നിയമലംഘനം കണ്ടെത്തുന്നതിനും പണപ്പിരിവ് അന്വേഷിക്കാനുമാണ് മുല്ലപ്പെരിയാർ ഡിവൈഎസ്പിക്കു ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി കേരള തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റായ കമ്പംമെട്ടിന്‍റെ ചുമതല നൽകിയത്.
ചെക്ക് പോസ്റ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും പത്ത് രൂപ മുതൽ 50 രൂപ വരെ ചെക്ക് പോസ്റ്റിൽ പൊലീസും എക്സൈസും വനംവകുപ്പ് ഓഫിസും ചേർന്ന് പിരിക്കുന്നു എന്നായിരുന്നു രഹസ്യവിവരം. ഇതിനെ തുടർന്നാണ് ബുധനാഴ്ച്ച പുലർച്ചെ 4.30നു കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ മുല്ലപ്പെരിയാർ ഡിവൈഎസ്പി നന്ദനൻ പിള്ളയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
പൊലീസ് ചെക്ക് പോസ്റ്റിൽ ആദ്യം പരിശോധന നടത്തുന്നതിനിടെ ഇടവഴിയിലൂടെ ഒരാൾ പെട്ടെന്ന് രക്ഷപെടാൻ ശ്രമിക്കുന്നത് കണ്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയത്. സിവിൽ എക്സൈസ് ഓഫിസറായ ദിപുരാജിന്‍റെ കൈവശത്ത് കാലിയായ ഐസ്ക്രിം പാത്രത്തിൽ സുക്ഷിച്ചിരുന്ന 7490 രൂപയാണ് ഡിവൈഎസ്പി പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: