കൊച്ചി: വീട്ടുകാർക്കൊപ്പം ഒരേ മുറിയിൽ ഉറങ്ങവെ 14 കാരിയെ അമ്മയുടെ കൂട്ടുകാരിയുടെ മകൻ പീഡിപ്പിച്ചു ഗർഭിണിയാക്കി. ആലവയ്ക്കടുത്ത് എടത്തലയിലാണ് സംഭവം നടന്നത്. വയറുവേദനയുമായി കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കെത്തിയതായിരുന്നു പെൺകുട്ടി. തുടർന്ന് നടന്ന പരിശോധനയിലാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി എടുത്തതോടെയാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന് തേവക്കൽ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് പ്രതി. ദീർഘനാളായി ഇയാൾ പെൺകുട്ടിയെ ദുരുപയോഗം ചെയ്‌തു വരികയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പ്രതിയും അമ്മയും പെൺകുട്ടിയുടെ വീട്ടിലായിരുന്നു കുറച്ചു കാലമായി താമസം. സ്ഥല സൗകര്യം കുറവായതിനാൽ എല്ലാവരും ഒരുമിച്ച് ഒരേ മുറിയിലാണ് ഉറങ്ങിയിരുന്നത്. ഈ സമയത്താണ് യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ സ്വന്തം മകനെ പോലെയാണ് കരുതിയിരുന്നതെന്നും ഭാവിയിൽ മകളെ യുവാവിനു കെട്ടിച്ചു കൊടുക്കാൻ ആഗ്രഹിച്ചിരുന്നതായും പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കില്ലെന്നും പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കേണ്ടി വരുമെന്നും പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: