കോഴിക്കോട്: ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ വാട്‌സാപ്പ് അക്കൗണ്ട് വിദ്യാർഥി സ്വന്തം ഫോണിലേക്ക് മാറ്റി. ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിലാണ് സംഭവം നടന്നത്. സ്വന്തം ഫോണിലെ വാട്‌സാപ്പ് പ്രവർത്തിക്കുന്നില്ലെന്നു കണ്ട് അധ്യാപിക സൈബർ സെല്ലിനെ സമീപിച്ചപ്പോഴാണ് വാട്‌സാപ്പ് മറ്റൊരാൾ തുറന്നതായി കണ്ടെത്തിയത്.
തുടർന്ന് ക്ലാസിലെ വിദ്യാർഥികളുടെ മൊബൈൽ പരിശോധിച്ചതോടെയാണ് കുട്ടി ഹാക്കറെ കൈയോടെ പൊക്കിയത്. പ്രതി വിദ്യാർഥിയാണെന്ന് അറിഞ്ഞ അധ്യാപിക പരാതി പിൻവലിച്ചു.
സ്ക്രീൻ ഷെയറിങ് ആപ് ഉപയോഗിച്ച് അധ്യാപികയുടെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ വിദ്യാർഥികൾക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്. അധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകൾ സ്ക്രീനിന്‍റെ മുകളിൽ കാണുന്നുണ്ടായിരുന്നു. ക്ലാസിനിടെ ഒരു വിദ്യാർഥി അധ്യാപികയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്സാപ് അക്കൗണ്ട് തുറന്നു.
മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടൻ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്ക്രീനിന്‍റെ മുകളിൽ തെളിഞ്ഞത് ഓൺലൈൻ ക്ലാസിലെ വിദ്യാർഥികൾ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്സാപ് ആരംഭിച്ചു. അധ്യാപിക ഫോണിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ നടത്താത്തതിനാൽ പാസ്‌വേഡ് ഉണ്ടായിരുന്നില്ല.
ക്ലാസ് കഴിഞ്ഞു വാട്സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണിൽ വാട്സാപ് പ്രവർത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. അധ്യാപികയുടെ വാട്‌സാപ്പ് തുറന്ന വിദ്യാർഥി ഇതിൽ എന്തൊക്കെ തിരഞ്ഞുവെന്ന് വ്യക്തമായിട്ടില്ല. അധികം വൈകാതെ കണ്ടെത്താനായതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായതായും അധ്യാപകർ കുറച്ചു കൂടി ജാഗ്രത കാണിക്കണമെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: