ന്യൂഡല്‍ഹി: കൂളറിൽ നിന്നും വെള്ളവെടുക്കാൻ പോയ ഒൻപതു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ സംഭവത്തിൽ പൂജാരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. ശ്‌മശാനത്തിലെ പൂജാരിയുൾപ്പെടെയുള്ളവരാണ് ക്രൂരമായി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഡല്‍ഹി കന്‍റോണ്‍മെന്‍റ് ഏരിയയിലെ പുരാനാ നങ്കലിലാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ശ്മശാനത്തിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകിട്ട് ആറോടെ ശ്മശാനത്തിലെ പൂജാരിയായ രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറില്‍നിന്ന് വെള്ളമെടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റുവെന്നും ഇയാള്‍ അമ്മയോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ചുണ്ടുകള്‍ക്ക് നീല നിറമായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും നാലുപേരും ചേര്‍ന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിധരിപ്പിക്കുകയും ഉടന്‍ സംസ്‌കാരം നടത്തണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.
സംസ്‌കാരത്തിന് ശേഷം ശ്മശാനത്തിന് പുറത്തെത്തിയശേഷം കുടുംബം വിവരം പ്രദേശവാസികളെ അറിയിച്ചു. ഗ്രാമത്തിലെ ഇരുന്നൂറോളം ഗ്രാമവാസികള്‍ ശ്മശാനത്തില്‍ ഒത്തുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി സൗത്ത് വെസ്റ്റ് ജില്ലാ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതാപ് സിങ് പറഞ്ഞു. പൂജാരിയായ രാധേ ശ്യാമിനെ കൂടാതെ, ശ്മശാന ജീവനക്കാരായ സലിം, ലക്ഷ്മി നായാരണ്‍, കുല്‍ദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: