കോഴിക്കോട്: ഉണങ്ങാൻ വിരിച്ചിടുന്ന തുണികൾ മുതൽ അലമാരയിലിരിക്കുന്ന തുണികൾക്ക് വരെ തീപിടിക്കുന്നു. ചേളന്നൂർ പഞ്ചായത്ത് നാലാം വാർഡിൽ പെരുമ്പൊയിൽ പീലാത്തോട്ടത്തിൽ മീത്തൽ കല്യാണിയുടെ വീട്ടിലാണ് നാടിനെ നടുക്കുന്ന സംഭവം. വസ്ത്രങ്ങൾക്ക് എങ്ങനെയാണ് തീ പിടിക്കുന്നതെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ശനിയാഴ്ച്ച ഉച്ച മുതലാണ് അത്ഭുത പ്രതിഭാസം ആദ്യം ശ്രദ്ധയിൽപെട്ടത്. വീടിന്‍റെ അടുക്കള ഭാഗത്ത് അലക്കിയിട്ട തുണിയിലാണ് ആദ്യം തീ പിടിച്ചത്. ഇത് എങ്ങനെയാണെന്ന് അന്വേഷിക്കുന്നതിനിടെ വീട്ടിനകത്ത് ഫ്രിഡ്ജിനു പുറകിലെ വസ്ത്രത്തിൽ തീ പിടിച്ചു. ഇത് അണക്കാൻ ശ്രമിക്കുന്നതിനിടെ അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രത്തിലും തീ പിടിച്ചു.
അലമാരയിലെ വസ്ത്രത്തിനു തീ പടരുന്ന വീഡിയോ വീട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. വിവരം അറിഞ്ഞതോടെ സമീപവാസികളും വീട്ടിലേക്ക് ഓടിയെത്തി. ഇതിനിടെ കിടപ്പുമുറിയിലെ മറ്റൊരു അലമാരയിലും വസ്ത്രത്തിനു തീ പിടിച്ചു. തുടർച്ചയായി മൂന്ന് ദിവസമാണ് ഇത്തരത്തിൽ ഉണ്ടായത്.
ഇതോടെ വീട്ടിലെ വസ്ത്രങ്ങളെല്ലാം പുറത്തിടാൻ പൊലീസ് നിർദേശിച്ചു. വീട്ടുകാരെ താൽകാലികമായി മാറ്റി പാർപ്പിച്ചിരിക്കുകയാണ്. വടകരയിൽ നിന്നെത്തിയ ശാസ്ത്രീയ പരിശോധനാ വിഭാഗം കത്തിയ വസ്ത്രങ്ങളുടെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് വിധേയമാക്കും.
തീ കത്തിയ പ്രദേശത്ത് പ്രത്യേക ഗന്ധമോ, മറ്റു സവിശേഷതകളോ അനുഭവപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. തീ കത്തുന്നതിനു പിന്നാലെ ഉടനെ വെള്ളമൊഴിച്ച് കെടുത്തും. വൈകാതെ സമീപത്തെ മറ്റൊരു മുറിയിൽ തീ കത്തും. ഇതാണ് നടന്നു കൊണ്ടിരുന്നത്.
വസ്ത്രങ്ങൾ പൂർണമായും എടുത്തു മാറ്റിയതിനാൽ ചൊവ്വാഴ്ച്ച വീട്ടിൽ തീപിടുത്തമുണ്ടായില്ല. കോഴിക്കോട് ജില്ലയിലെ കടമേരിയിൽ ഒരു മാസം മുമ്പ് മൂന്ന് വീടുകളിൽ ഇത്തരത്തിൽ തീ പിടുത്തമുണ്ടായിരുന്നു. ഇതിന്‍റെയും കാരണം അവ്യക്തമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: