കാബൂൾ: താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യാൻ തിടുക്കം കൂട്ടിയ ജനങ്ങൾ വിമാനത്തിൽ നിന്നും വീണ് മരിച്ച വാർത്ത കഴിഞ്ഞ ദിവസം ലോകത്തെ നടുക്കിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്‌തുകൊണ്ടിരിക്കുന്നത്. കാബൂൾ വിമാനത്താവളത്തിൽ നിന്നും രക്ഷപെടാൻ യു.എസ് വിമാനത്തിനു പിന്നാലെ ഓടുന്ന വീഡിയോ അടക്കം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇതിൽ ചിലർ വിമാനത്തിന്‍റെ ചക്രങ്ങളിലും മറ്റും അള്ളിപ്പിടിച്ചിരിക്കുകയും വിമാനം ഉയർന്നതോടെ അതിൽ ഏഴ് പേർ വീണ് മരിക്കുകയുമായിരുന്നു. വിമാനത്തിന്‍റെ വീലുകളിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുമുണ്ട്. ഈ സംഭവത്തിന്‍റെ മറ്റൊരു ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വിമാനത്തിന്‍റെ ടയറുകളിലും മറ്റുമായി പിടിച്ചിരുന്നവരിൽ ഒരാൾ പകർത്തിയ സെൽഫി വീഡിയോയാണ് അത്. ഇവർ വിമാനത്തിന് പുറത്ത് കയറിപ്പറ്റി, വിമാനം പറന്നുയരാൻ തുടങ്ങിയതോടെ സന്തോഷത്തോടെ തങ്ങൾ പോകുന്നുവെന്ന് ഉറക്കെപ്പറയുകയും പുറത്തുള്ളവർക്ക് കൈവീശിക്കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
എന്നാൽ നിമിഷനേരത്തിനുള്ളിൽ ഈ കൂട്ടത്തിൽ രണ്ട് പേർ കാബൂൾ വിമാനത്താവളത്തിൽ തന്നെ വീണ് മരിക്കുന്നതാണ് പിന്നീടുണ്ടായത്. വീഡിയോ എടുത്തയാൾ അടക്കമുള്ളവർ ഇപ്പോൾ ജീവനോടെയുണ്ടാകുമോ എന്ന് പോലും വ്യക്തമല്ല. കഴിഞ്ഞ 20 വർഷമായി കാബൂളിൽ എത്തി ജീവിതം കരുപിടിപ്പിച്ചവരാണ് ഇനിയും രാജ്യത്ത് തുടർന്നാൽ ജീവന് പോലും അപകടമാണെന്ന് ഭയന്ന് ഓടിരക്ഷപ്പെടാൻ ഒരുങ്ങുന്നത്.
അതേസമയം താലിബാൻ മുഴുവൻ ജനങ്ങൾക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ആരും രാജ്യം വിട്ടുപോകരുതെന്ന് അഭ്യർഥിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിനെ വിശ്വാസത്തിലെടുക്കാൻ ആളുകൾ കൂട്ടാക്കിയിട്ടില്ല.
അതേസമയം ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: