ഇടുക്കി: വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനു നിർധനനായ വ്യക്തിയോട് 13,000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കട്ടപ്പന നഗരസഭയിലെ റവന്യൂ ഇൻസ്പെക്റ്റർ ഷിജു എ. അസീസാണ് പിടിയിലായത്. കട്ടപ്പന വെട്ടിക്കവല വള്ളിയാംതടത്തിൽ ജോഷിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
പരാതിക്കാരന്‍റെ അമ്മയുടെ പേരിലേക്ക്, മറ്റൊരാളില്‍ നിന്നും വാങ്ങിയ വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് കട്ടപ്പന മുനിസിപ്പല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഫെബ്രുവരി മാസം ആയിരുന്നു കെട്ടിട കൈമാറ്റ പേര് മാറ്റുന്നതിനായി അപേക്ഷ നല്‍കിയത്. അന്നത്തെ റവന്യൂ ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറിയതിനുശേഷമാണ് പുതിയ റവന്യൂ ഇന്‍സ്‌പെക്ടറായി ഷിജു ചാർജെടുക്കുന്നത്.
സ്ഥലം സന്ദര്‍ശിച്ച ഷിജു ഫയല്‍ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാക്കി നല്‍കാമെന്നും സ്ഥലമുടമയെ അറിയിക്കുകയായിരുന്നു. പണം തരാൻ ഇല്ലെന്ന് പറഞ്ഞ പരാതിക്കാരനോട് നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ വിജിലൻസിനെ സമീപിച്ചത്. തുടര്‍ന്ന് 13,000 രൂപ നല്‍കാമെന്ന് ധരിപ്പിച്ച് ഇന്ന് പണം കൈമാറുന്നതിനിടെ വിജിലൻസ് കൈയോടെ ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി. വിനോദ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പി. വി.ആര്‍. രവികുമാര്‍, സി.ഐ.മാരായ ടിപ്‌സണ്‍ തോമസ് മേക്കാടന്‍, ടി. ബിജു, വിനേഷ്‌കുമാര്‍, റെജി എം. കുന്നിപ്പറമ്പന്‍, എസ്.ഐ.മാരായ കെ.എന്‍. ഷാജി, സന്തോഷ്, ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായ ഉദ്യോഗസ്ഥൻ രണ്ടാഴ്ച്ചക്കിടെ നിരവധി പേരോട് കൈക്കൂലി ആവശ്യപ്പെട്ടതായി വിവരമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: