കൊട്ടാരക്കര: പത്താം ക്ലാസ് വിദ്യാർഥിയായ മകനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഇളമാട് ചെറുവക്കല്‍ ഇളവൂര്‍ മുടിയന്നൂര് പള്ളിക്ക് സമീപം ബിജുഭവനില്‍ ബിജുവാണ് അറസ്റ്റിലായത്. രാവിലെ ഉറക്കമുണര്‍ന്ന് മുറിയില്‍ കസേരയില്‍ ഇരിക്കുന്ന മകനെ, പിറകിലൂടെ എത്തി തോളില്‍ പിടിച്ച് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിന് വീശുകയായിരുന്നു.
ഒഴിഞ്ഞ് മാറിയതിനാല്‍ മുറിവ് മാരകമായില്ല. തുടർന്ന് ഇയാൾ വീട്ടിലുള്ള മറ്റ് അംഗങ്ങളോടും അക്രമസ്വഭാവം കാട്ടുകയും അസഭ്യം പറയുകയും ചെയ്തു. പരുക്കേറ്റ കുട്ടിയെ അയല്‍വാസികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കേസിൽ പ്രതിയായ ബിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും പതിവായിരുന്നു. ഇയാൾ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ലെന്നും പൂയപ്പള്ളി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: