ഇടുക്കി: നെടുങ്കണ്ടം ചേമ്പളത്ത് കോളെജ് വിദ്യാർഥിനിയായ യുവതി ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദൂരൂഹത. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. കവുന്തി മണികെട്ടാൻ പൊയ്‌കയിൽ അർജുന്‍റെ ഭാര്യ ദേവിക (24)യാണ് മരിച്ചത്.
ഭർതൃ വീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭർത്താവ് അർജുൻ. ഭർത്താവും വീട്ടുകാരും ഉറങ്ങിയ സമയത്താണ് ദേവിക ആത്മഹത്യ ചെയ്തത്. മാതാപിതാക്കൾ വിവാഹ മോചനം നേടിയതിനെ തുടർന്ന് അമ്മാവൻമാരുടെ സംരക്ഷണയിലാണ് ദേവിക വളർന്നത്.
അഞ്ച് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അർജുന്‍റെ സഹോദരന്‍റെ വിവാഹ ശേഷം വീട്ടിൽ പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്ന് ദേവിക ബന്ധുക്കളോട് പറഞ്ഞിരുന്നു. ഉയർന്ന സാമ്പത്തികമുള്ള വീട്ടിൽ നിന്നാണ് അർജുന്‍റെ സഹോദരൻ വിവാഹം കഴിച്ചത്. ദേവികയെ വിവാഹം ചെയ്ത ശേഷമാണ് അർജുനനു സർക്കാർ സർവീസിൽ ജോലി ലഭിച്ചത്.
ഇതിനു ശേഷമാണ് വഴക്കുകൾ ഉണ്ടായതായി ദേവിക ബന്ധുക്കളോട് പറഞ്ഞത്. രാത്രി 1.30 നു ദേവിക മരിച്ചിട്ടും ദേവികയുടെ ബന്ധുക്കൾ വിവരം അറിഞ്ഞത് പുലർച്ചെ 3.30നാണ്. അർജുന്‍റെ വീട്ടുകാർ വിവരം അറിയിച്ചില്ല. മറ്റൊരു ബന്ധുവാണ് വിവരങ്ങൾ അറിയിച്ചത്. പുലർച്ചെ 4.30 ആയപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ എത്തി മൃതദേഹം കണ്ടത്. മാത്രമല്ല തിടുക്കപ്പെട്ട് നേരം പുലരുന്നതിനു മുൻപേ മൃതദേഹം ആശുപത്രിയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇതിന് പിന്നിൽ
ആസുത്രിത നീക്കം നടന്നതായും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ജില്ല പൊലീസ് മേധാവി, വനിത കമ്മിഷൻ എന്നിവർക്ക് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. നിസാര പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുമെന്ന് പലതവണ ദേവിക പറഞ്ഞതായാണ് ഭർത്താവ് അർജുൻ പറയുന്നത്. അപ്പോഴെല്ലാം താൻ സമാധാനിപ്പിച്ചിരുന്നു.
സംഭവ ദിവസവും ആത്മഹത്യ ചെയ്യുമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞു. വീട്ടിലെത്തി ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. വീട്ടിലെ കസേര തകർത്ത് ദേഷ്യം തീർത്തെങ്കിലും ദേവികയെ മർദ്ദിച്ചിട്ടില്ലെന്നും അർജുൻ പറയുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിൽ പോസ്റ്റുമോര്‍ട്ടം നടത്തി.
മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളൊന്നും ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടില്ലെന്ന് നെടുങ്കണ്ടം എസ്എച്ച് ഒ പറഞ്ഞു. വീട്ടിൽ കണ്ടെത്തിയ രക്തം ദേവകയുടേതാണെന്നും ഇത് അത്മഹത്യ സമയത്ത് മൂക്കിൽ നിന്നും വന്നതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വീടിനുള്ളിൽ കസേര തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ കിടപ്പ് മുറിയുടെ വാതിൽ പൊളിച്ച നിലയിലാണ്. ഇത് സംഘർഷത്തിനിടെ നടന്നതാണോയെന്നാണ് സംശയിക്കുന്നത്. കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: