തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആളുകൾ ആത്മഹത്യയിലേക്ക് അടുക്കുമ്പോൾ ജീവനക്കാരുടെ ഓണം ബോണസിനും ഉത്സവ ബത്തയ്ക്കുമായി കോടികൾ നീക്കി വച്ച് സംസ്ഥാന സർക്കാർ. ഇത്തവണ 311 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. 5.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഉത്സവ ആനുകൂല്യമാണ് ഇന്നലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചത്.
അതേസമയം കോവിഡ് കാലത്ത് യാതൊരു വിധത്തിലും ബുദ്ധിമുട്ട് അറിയാത്ത സർക്കാർ ജീവനക്കാർക്ക് വീണ്ടും വാരിക്കോരി നൽകുന്നതിനെതിരെ രൂക്ഷമായ വിമർശനവും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് 20 ലേറെ പേരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയത്. സാധാരണക്കാർക്കായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിയിട്ടുമില്ല. ആളുകളുടെ കൈയിൽ നേരിട്ട് പണം എത്തിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തോടും സർക്കാർ മുഖം തിരിക്കുകയാണ്.
ഇതിനിടെയാണ് നാലു മാസം മുമ്പ് ശമ്പള വര്‍ധന നടപ്പാക്കിയ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്കായി സര്‍ക്കാര്‍ ഉത്സവാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 4850 കോടി രൂപയാണ്. അഞ്ചു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നാലായിരം രൂപ വീതം ബോണസ് ലഭിക്കും.
ബോണസിന് അര്‍ഹമായ ശമ്പള പരിധിക്കു പുറത്തുള്ള മറ്റുള്ളവര്‍ക്ക് 2750 രൂപ വീതം ഉത്സവബത്ത കിട്ടും. ഇതിനു പുറമേ 5.3 ലക്ഷം സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ വീതവും ലഭിക്കും. പതിനയ്യായിരം രൂപ ഉത്സവ അഡ്വാന്‍സും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം.
ആസൂത്രണ കമ്മിഷന്‍റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് മൊത്തം തൊഴിലെടുക്കുന്നവരുടെ സംഖ്യ 1.27 കോടിയാണ്. ഇതില്‍ 73 ലക്ഷത്തിന് കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഒരു ദിവസം പോലും തൊഴില്‍ നഷ്ടപ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി, നികുതി ദായകരുടെ പണത്തില്‍ വലിയൊരു സംഖ്യ നീക്കിവയ്ക്കുന്നത് അന്യായമാണെന്ന വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: