ഭോപ്പാൽ: ആംബുലൻസിന് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് 25 കാരി റോഡിൽ പ്രസവിച്ചു. സത്ന ജില്ലയിൽ ഞായറാഴ്ച്ചയായിരുന്നു സംഭവം. നീലം ആദിവാസിയെന്ന സ്ത്രീയാണ് റോഡിൽ കുഞ്ഞിന് ജൻമം നൽകിയത്. ഇവരുടെ ഗ്രാമത്തിന്‍റെ അതിര്‍ത്തി വരെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍ യുവതിയുടെ ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതയോഗ്യമായിരുന്നില്ല. അടുത്തിടെയുണ്ടായ മഴയ്ക്ക് ശേഷം റോഡ് ഏതാണ്ട് പൂര്‍ണമായി തന്നെ ചെളിക്കുണ്ടായി മാറി.
ഭര്‍ത്താവ് പങ്കജ് ആംബുലന്‍സ് സേവനം നല്‍കുന്ന ജനനി എക്‌സ്പ്രസിന് വിളിച്ചിരുന്നു. ആംബുലന്‍സ് ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍, തകര്‍ന്ന റോഡ് കാരണം അവരുടെ വീട്ടിലേക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ ആംബുലന്‍സ് നീലത്തിനായി കാത്തിരുന്നു. സത്‌നയിലെ ബിഹ്രദോംഗ്രി ഗ്രാമത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന ആംബുലന്‍സിലേക്ക് ചെളി നിറഞ്ഞ റോഡിലൂടെ നടക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
നടത്തം പകുതിയായപ്പോള്‍ തന്നെ നീലത്തിന് ഗര്‍ഭ വേദന കൂടി. ഒടുവില്‍ റോഡില്‍ വച്ച് തന്നെ നീലം പ്രസവിച്ചു. പ്രസവശേഷം യുവതിയേയും നവജാത ശിശുവിനെയും ആശുപത്രിയിലെത്തിച്ചു. അവരുടെ നില ഇപ്പോള്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്. തനിക്കുണ്ടായ അനുഭവത്തില്‍ സര്‍ക്കാരിനെതിരെയും അഴിമതിയ്‌ക്കെതിരെയും വളരെ രൂക്ഷമായിട്ടായിരുന്നു പങ്കജ് പ്രതികരിച്ചത്.
നീലത്തിന്‍റെ വീട്ടിലേക്ക് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലും സമാനമായി ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടുത്തെ വനത്തിനുള്ളിലെ കുഗ്രാമത്തില്‍ നിന്ന് ആശുപത്രിയിലേക്ക് ബന്ധിപ്പിക്കുന്ന ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതിനാല്‍ ആംബുലന്‍സിലേക്ക് എത്താന്‍ തന്നെ ഗര്‍ഭിണിയായ ആദിവാസി യുവതിയെയും കൊണ്ട് എട്ടു കിലോമീറ്ററോളം ഒരു വടിയില്‍ നിന്ന് തൂക്കിയിട്ട തുണിയിൽ ചുമക്കേണ്ടി വന്നിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: