തിരുവനന്തപുരം: ഒപ്പം മദ്യപിച്ച സുഹൃത്തിന്‍റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 23 കാരൻ അറസ്റ്റിൽ. കല്ലമ്പലം നാവിയിക്കുളത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് പ്രദീപ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഒൻപതിനു രാത്രിയിലായിരുന്നു സംഭവം. പരാതിക്കാരിയായ വീട്ടമ്മയുടെ മകനും പ്രതിയും സുഹൃത്തുക്കളാണ്.
ഇരുവരും സംഭവ ദിവസം ഒരുമിച്ച് മദ്യപിച്ച ശേഷം മകനെ അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്ക് പ്രതി എത്തിയത്. സ്ത്രീയെ വാതിലിൽ തട്ടിവിളിച്ച ഇയാൾ മകൻ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബർ പുരയുടെ സമീപം കിടക്കുന്നുവെന്ന് അറിയിച്ചു. തുടർന്ന് ഇവരെ വിളിച്ചിറക്കി മകന്‍റെ സമീപത്തേക്കെന്ന വ്യാജേന റബ്ബർ പുരയിടത്തിലേക്ക് കൊണ്ടുപോയി.
അവിടെ വച്ച് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഇവർ ഉറക്കെനിലവിളിച്ചു. ശബ്ദം കേട്ട് നാട്ടുകാർ ഓടിവരുമെന്ന് ഭയന്ന പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ ഓടി രക്ഷപ്പെട്ട പ്രദീപ് നേരെ തന്‍റെ വീട്ടിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രാത്രിതന്നെ പ്രദീപിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.
കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫിറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് ഐ അനിൽകുമാർ, എ എസ് ഐ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: