ജയ്‌പൂര്‍: വിവാഹിതയായ സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഭർത്താവിനെ ഉപേക്ഷിച്ചെത്തിയ 30 വയസുള്ള യുവതിയും 27 കാരൻ കാമുകനും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പൊലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളി.
തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം താൽപര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കൂടാതെ, ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനേയും വീടും ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: