മംഗളൂരു: കോവിഡും ബ്ലാക്ക് ഫംഗസും വരുമെന്ന് ഭയന്ന് ദമ്പതികൾ ഒരുമിച്ചു ജീവനൊടുക്കി. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്‍റിൽ താമസിച്ചിരുന്ന രമേഷ് കുമാർ (40), ഭാര്യ ഗുണ ആർ. സുവർണ (35) എന്നിവരെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മിഷ്‌ണർക്ക് സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ.
മരണ ശേഷം നടത്തിയ പരിശോധനയിൽ ഇരുവർക്കും കോവിഡ് ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. വാട്‌സാപ്പിലൂടെയാണ് പൊലീസ് കമ്മിഷ്‌ണർക്ക് ഇവർ സന്ദേശം അയച്ചത്. തനിക്കും ഭാര്യക്കും ഒരാഴ്ച്ചയായി കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ചു മരിക്കാൻ തീരുമാനിച്ചെന്നുമായിരുന്നു സന്ദേശത്തിൽ. ഭാര്യക്ക് പ്രമേഹമുള്ളതിനാൽ കോവിഡ് വന്നാൽ ബ്ലാക്ക് ഫംഗസ് വരുമോയെന്നും മരണം സംഭവിക്കുമെന്നും ഇവർ ഭയപ്പെട്ടിരുന്നു.
ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പോയാൽ മരിക്കുന്ന സമയത്ത് കാണാൻ പോലും പറ്റില്ലെന്നും അതിനാൽ ഒരുമിച്ചു മരിക്കുകയാണെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ഭാര്യ ആദ്യം ജീവനൊടുക്കിയെന്നും ഇതിനു പിന്നാലെ താനും മരിക്കുകയാണെന്നും ഇയാൾ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹിതരായി വർഷങ്ങൾ പിന്നിട്ട ഇരുവർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല.
ഉറക്കഗുളിക കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്. സന്ദേശം കണ്ട കമ്മിഷ്‌ണർ ഉടൻ തന്നെ തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ സന്ദേശം അയച്ചെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇവരുടെ താമസ സ്ഥലം കണ്ടെത്താൻ നിർദേശിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പിനൊപ്പം അന്ത്യ കർമങ്ങൾ നടത്താനായി ഒരു ലക്ഷം രൂപയും ഇവർ വച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: