തൊടുപുഴ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടുക്കിയിൽ ഒരു കടയുടമ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമോദരനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. 67 വയസായിരുന്നു. കടയ്ക്കുള്ളിലായിരുന്നു മൃതദേഹം.
ഇടുക്കിയിൽ കടബാധ്യതയെ തുടർന്ന് രണ്ടു മാസത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ്. കടയുടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി ഇയാളുടെ സുഹൃത്തുക്കൾ പറയുന്നു. ലോക്ക്ഡൗണിൽ കട തുറക്കാതായതോടെ കടം പെരുകിയിരുന്നു. ഇതിനെ തുടർന്നാണ് ദാമോദരൻ ആത്മഹത്യ ചെയ്‌തതെന്നും സുഹൃത്തുക്കൾ പറയുന്നു.
ദാമോദരൻ ഇന്നലെ പതിവ് പോലെ കടയിൽ വന്നിരുന്നു. ഉച്ചയോടെ കടപൂട്ടി അകത്ത് നിന്ന് വിഷം കഴിക്കുകയായിരുന്നു. കടയ്ക്ക് പുറത്തു കൂടി നടന്നു പോകുന്നവർ ചില ശബ്‌ദങ്ങൾ കേട്ടിരുന്നു. തുടർന്ന് ആളുകൾ നോക്കിയപ്പോൾ ദാമോദരൻ വിഷം കഴിച്ച് ഗുരുതരമായ അവസ്ഥയിലായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്നലെ കൊട്ടിയത്ത് ബ്യൂട്ടി പാർലർ ഉടമ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. കൊല്ലം മാടൻനട ഭരണിക്കാവ് റെസിഡൻസി നഗർ-41 പ്രതീപ് നിവാസിൽ ബിന്ദു പ്രദീപാണ് ജീവനൊടുക്കിയത്. കോവിഡ് പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബിന്ദു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
Post A Comment: