![]() |
കോട്ടയം: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 14 കാരി ഗർഭിണി ആണെന്ന് കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. പെൺകുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ രണ്ടാനഛനാണെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ താൻ റോഡിൽ നിന്നപ്പോൾ ചുവന്ന കാറിലെത്തിയ ഒരാൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി മൊഴി നൽകിയിരുന്നത്.
ഈ കാർ കണ്ടെത്താൻ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ രണ്ടാനഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് പീഡന വിവരം പുറത്തു വന്നത്.
വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് 14 കാരി വീട്ടുകാർക്കൊപ്പം പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിയത്. കുട്ടിയെ പരിശോധിച്ച ഡോക്‌ടർ കുട്ടി നാലര മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഈ മാസം മൂന്നിനായിരുന്നു സംഭവം. ആശുപത്രി അധികൃതർ അറിയിച്ചതോടെ സംഭവത്തിൽ കേസെടുത്ത മണർകാട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
പെൺകുട്ടിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സ നൽകിയപ്പോൾ ഗർഭസ്ഥശിശു മരിച്ചിരുന്നു. ഗർഭസ്ഥ ശിശുവിന്‍റെ ഡിഎൻഎ സാമ്പിൾ എടുത്ത് നടത്തിയ പരിശോധനയിലാണ് നിർണായകമായ വഴിത്തിരിവ് ഉണ്ടായത്. ഈ പരിശോധനാഫലം കൂടി വെച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മുണ്ടക്കയം സ്വദേശിയാണ് പെൺകുട്ടിയുടെ രണ്ടാനഛൻ. ഏറെക്കാലമായി പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി തുറന്നു സമ്മതിച്ചു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സംഭവം നടന്ന ദിവസം തന്നെ പെൺകുട്ടി നൽകിയ മൊഴിയിൽ പൊലീസിന് വിശ്വാസമുണ്ടായിരുന്നില്ല. മണർകാട് വഴിയോര കച്ചവടം നടത്തിയപ്പോൾ കാറിലെത്തിയ ആൾ സാധനം വാങ്ങാം എന്ന് പറഞ്ഞു വണ്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. മയക്കുമരുന്ന് നൽകിയതിനാൽ പ്രതിയെ തിരിച്ചറിയാൻ ആകില്ല എന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.
സംഭവം പുറത്തുവന്നതോടെ അടുത്ത ദിവസം തന്നെ പ്രതി മുണ്ടക്കയത്തേക്ക് പോയിരുന്നു. തുടക്കം മുതൽ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തിൽ മറ്റൊന്നും അറിയില്ല എന്നായിരുന്നു പെൺകുട്ടിയുടെ മാതാവ് പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി പറഞ്ഞത് മാത്രമാണ് തനിക്കും അറിയാവുന്നത് എന്നായിരുന്നു മാതാവിന്‍റെ മൊഴി.
ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞ കുറച്ചു ദിവസമായി പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയിരുന്നു. ഇതും നിർണായകമായി മാറി. ഭയം കൊണ്ടാകാം പെൺകുട്ടി കള്ളക്കഥ പറഞ്ഞത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി കെ എൽ സജിമോൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
പോക്സോ കേസ് ആയതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ല എന്ന് പൊലീസ് അറിയിച്ചു. മാതാവിന് സംഭവത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രസവത്തിൽ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം കോട്ടയം നഗരസഭയ്ക്ക് കീഴിലെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: