ഇടുക്കി: ഉപ്പുതറ ടൗണിൽ വൻ കവർച്ചയ്ക്ക് പദ്ധതിയിടുകയും ശ്രമം പരാജയപ്പെട്ടതോടെ ഗ്യാസ് സിലിണ്ടറുകൾ മോഷ്‌ടിച്ചു കടക്കുകയും ചെയ്‌ത പ്രതികൾ പിടിയിൽ. ഉപ്പുതറ രാജീവ്ഗാന്ധി ഹൗസിങ് കോളനി ജനീഷ് ഭവനില്‍ ജനിഷ്(24), വാഗമണ്‍ വട്ടപ്പതാല്‍ പുത്തന്‍പുരയ്ക്കല്‍ വിഷ്ണുപ്രസാദ് (29) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച അർധ രാത്രിയിലായിരുന്നു ടൗണിനെ നടുക്കിയ മോഷണം നടന്നത്.
ഉപ്പുതറ മാർക്കറ്റിനു സമീപത്തെ ദേവൂ ബേക്കറിയിൽ നിന്നും സമീപത്തെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന രണ്ട് പാചക വാതക സിലിണ്ടറുകളാണ് പ്രതികൾ മോഷ്ടിച്ചത്. ബേക്കറിയോട് ചേർന്നുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ചുവർ പൊളിച്ച് പണം മോഷ്‌ടിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഭിത്തി തുരക്കാൻ ശ്രമിച്ചെങ്കിലും ഇത് സാധിക്കാതെ വന്നതോടെയാണ് ഗ്യാസ് സിലിണ്ടറുകൾ മോഷ്‌ടിച്ച് തടിതപ്പിയത്.
മോഷണം നടന്ന കടയിലേയും, സമീപത്തെ കടകളിലേയും സി.സി. ടി.വി ക്യാമറകള്‍ നിരീക്ഷിച്ചതില്‍ നിന്ന് രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ചില സി.സി. ടി.വി ക്യാമറകള്‍ പ്രതികള്‍ ദൃശ്യങ്ങള്‍ കിട്ടാത്ത രീതിയില്‍ മറച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ ഉപ്പുതറ സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ. ഹാഷിം, എ.എസ്.ഐമാരായ ജോസ് തോമസ്, കെ.എന്‍. ഷാജി, സെയ്ദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: