തൊടുപുഴ: വന്ധ്യം കരണത്തിനു ശസ്ത്രക്രിയ നടത്തിയ യുവതി ഗർഭിണിയായ സംഭവത്തിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ. നേരത്തെ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ മുപ്പതിനായിരം രൂപക്ക് പുറമേയാണ് ആരോഗ്യ വകുപ്പ് ഒരു ലക്ഷം രൂപ നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനകം നല്‍കണം. പള്ളിവാസല്‍ സ്വദേശിനിയാണ് പരാതിക്കാരി. അടിമാലിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി വന്ധ്യം കരണ ശസ്ത്രക്രിയ നടത്തിയത്.
യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. തുടര്‍ന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2012ലാണ് ശസ്ത്രക്രിയ നടത്തിയത്. 2015 ല്‍ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കി. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ നോട്ടീസ് അയച്ചപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.
പരാതിക്കാരി കമ്മീഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിങില്‍ പരാതിക്കാരി ഹാജരായി 30,000 രൂപ തീര്‍ത്തും അപര്യാപ്തമാണെന്ന് അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തന്‍റെ കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്ന് പറഞ്ഞു. 30,000 രൂപയുടെ നഷ്ടപരിഹാരം എങ്ങനെയാണ് കണക്കാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കമ്മീഷന്‍ ചുണ്ടി കാണിച്ചു. തുക കണക്കാക്കിയതിന്‍റെ മാനദണ്ഡം ലഭ്യമല്ല. നല്‍കിയ തുക അപര്യാപ്തമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ പരാതിക്കാരിക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: