ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ വയോധികയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. വ്യാഴാഴ്ച്ച പുലർച്ചെ നാലരയോടെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്‍റെ ഭാര്യ ചിന്നമ്മ (60)യെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികളിൽ അസ്വാഭാവികത തോന്നിയില്ലെങ്കിലും പോസ്റ്റ് മോർട്ടത്തിൽ ചിന്നമ്മയുടെ മരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. ഇതോടെ കൊലയാളിയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. മരണം നടന്ന ദിവസം വീട്ടിലുണ്ടായിരുന്ന ഭർത്താവ് ജോർജിന്‍റെയും അയൽവാസികളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് എടുത്തിരുന്നു.
ഇവയിൽ നിന്നും കൊലയാളിയെ കുറിച്ച് സൂചന ലഭിച്ചെന്നാണ് പൊലീസ് ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്ന് ചിന്നമ്മയുടെ ശവ സംസ്‌കാരത്തിനു ശേഷം പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുമെന്നും വിവരമുണ്ട്. ചോദ്യം ചെയ്യലിലൂടെ മാത്രമേ കേസിൽ തുമ്പുണ്ടാകു എന്നാണ് പൊലീസ് വിലയിരുത്തുന്നത്.
കൊലപാതകം നടന്ന വീട്ടിൽ പൊലീസും ഫൊറൻസിക് സംഘവും നടത്തിയ തിരച്ചിലിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതിനാൽ തന്നെ ആസൂത്രിതമായി നടത്തിയ കൊലയാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ടാവുമെന്ന് സംശയിക്കുന്നു.
കിടപ്പുമുറിയിൽ കമിഴ്‌ന്നു കിടക്കുന്ന രീതിയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം. മാലയും വളയും മോതിരവും അടക്കം നാല് പവൻ സ്വർണം നഷ്‌ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ പാടുകൾ ഇല്ലായിരുന്നുവെങ്കിലും മുഖത്ത് രക്ത തുള്ളിൽ കണ്ടെത്തിയിരുന്നു. വായിൽ തുണി കടിച്ചു പിടിച്ച നിലയിലുമായിരുന്നു. പിന്നിലെ വാതിൽ അകത്തു നിന്നും കുറ്റിയിട്ടിട്ടില്ലാത്തതിനാൽ തന്നെ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന സംശയത്തിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം ഇന്ന് വൈകിട്ടോടെ കേസിൽ വ്യക്തയുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: