ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്‌സിന് മെയ് ഒന്നു മുതൽ ഒരു ഡോസിന് 600 രൂപ നൽകണമെന്ന തീരുമാനം വന്നതോടെ ലോകത്ത് കോവിഡ് വാക്‌സിനായി ഏറ്റവും ഉയർന്ന തുകയായി ഇത് മാറുമെന്ന് റിപ്പോർട്ട്. മെയ് ഒന്നു മുതൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്ര നീക്കം. ഇതിനു പിന്നാലെയാണ് കോവിഡ് വാക്‌സിന്‍റെ വില സംബന്ധിച്ച തർക്കവും വിവാദങ്ങളും ഉയരുന്നത്.
ഓക്‌സ്ഫഡ്- അസ്ട്രാസൈനകയുമായി ചേർന്നാണ് കോവിഷീൽഡ് വാക്സിൻ നിർമിക്കുന്നത്. ഇത് സിറം ഇൻസ്റ്റിട്യൂടട് കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കാണ് നൽകിയിരുന്നത്. മെയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾ ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയും വാക്സീന് നൽകണമെന്ന് കമ്പനി നിർദേശം നൽകിയിരിക്കുകയാണ്. 600 രൂപ എന്നത് ഏകദേശം എട്ട് ഡോളറിന് തുല്യമാണ്. ഇത് ഒരു ഡോസിന് രാജ്യന്തര മാർക്കറ്റിൽ ഇതുവരെ വാക്സീന് ഈടാക്കിയ ഏറ്റവും ഉയർന്ന് നിരക്കാണെന്നാണ് ദേശീയ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
400 രൂപയാണ് സംസ്ഥാന സർക്കാർ ഒരു ഡോസിന് നൽകേണ്ടി വരുന്നത്. 5.30 ഡോളറിലും ഉയരത്തിലാണ് ഈ വില. വാക്‌സിൻ സൗജന്യമായി കൊടുക്കാൻ സംസ്ഥാനങ്ങൾ തയാറാകാതിരുന്നാൽ ഈ വില ജനങ്ങളിൽ നിന്നും ഈടാക്കേണ്ടി വരും. സംസ്ഥാനങ്ങൾക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരുക്കുന്ന ഡോസിന് 400 രൂപ എന്ന വില പോലും യുഎസ്, യുകെ, യുറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സർക്കാരുകൾ നേരിട്ട് അസ്ട്രാസെനകയിൽ നിന്നു വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്നാണ് ദേശീയ മാധ്യമം പുറത്തു വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഇതിലും കുറഞ്ഞ വിലയാണ് വാക്സീൻ ലഭിക്കുന്നതിനായി സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നത്. മിക്ക രാജ്യങ്ങളിലും വാക്സിന്‍റെ ചിലവ് സർക്കാരുകൾ വഹിക്കുകയും ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുകയുമാണ് ചെയ്യുന്നത്.
വാക്‌സിൻ നിർമാണത്തിന് ഉയർന്ന ചിലവ് കണക്കാക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ളവയിലും ഇത്രയധികം വിലയില്ല. ഒരു ഡോസിന് 2.15 ഡോളർ (ഏകദേശം 161 രൂപ) മുതൽ 3.15 ഡോളർ(ഏകദേശം 236 രൂപ) വരെയാണ് ഈ രാജ്യങ്ങളും നൽകുന്നത്. 2020 ഓഗസ്റ്റിൽ 400 മില്യൺ ഡോസ് വാക്സീനായി 399 മില്യൺ ഡോളർ യുറോപ്യൻ യൂണിയൻ അസ്ട്രാസെനകയിൽ നിക്ഷേപിച്ചിരുന്നു. അസ്ട്രാസെനകയിൽ ഇതുപോലെ നിക്ഷേപ ബന്ധമുളള യുകെ ഒരു ഡോസിന് 3 ഡോളറാണ്( ഏകദേശം 225 രൂപ) നൽകുന്നത്.
യുഎസ് 4 ഡോളറാണ് (ഏകദേശം 300 രൂപ) ഒരു ഡോസിനായി നൽകുന്നതെന്നാണ് ബ്രിട്ടിഷ് മെഡിക്കൽ ജേർണൽ പുറത്തുവിട്ട കണക്കിൽ വ്യക്തമാകുന്നുണ്ട്. യുഎസും യുകെയും നേരിട്ട് അസ്ട്രാസെനകയ്ക്കാണ് പണം നൽകുന്നത്. ബ്രസീലാകട്ടെ 3.15 ഡോളറാണ് ഒരു ഡോസ് വാക്സീന് നൽകുന്നതെന്നാണ് റിപ്പോർട്ട്. സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബംഗ്ലാദേശ് ഏകദേശം നാല് ഡോളർ (300 രൂപ) നൽകിയാണ് വാക്‌സിൻ നേരിട്ട് വാങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh
Post A Comment: