ഇടുക്കി: പ്രാർഥനക്കിടെ കോവിഡ് പ്രോട്ടോകോൾ മറന്ന് സ്‌നേഹ ചുംബനം നടത്തിയ പാസ്റ്ററും വിശ്വാസികളും കോവിഡ് പോസിറ്റീവ്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ പെന്തകോസ്‌ത് സഭയിലാണ് സംഭവം. കോവിഡ് രണ്ടാം വ്യാപനത്തിനു പിന്നാലെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതിനു പിന്നാലെയാണ് സഭയിൽ ഉപവാസ പ്രാർഥന നടത്തിയത്.
നേരത്തെ അനൗൺസ് ചെയ്‌ത പ്രാർഥനാ യോഗം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താനായിരുന്നു സഭാ നേതൃത്വത്തിന്‍റെ നിർദേശം. മുൻകൂട്ടി പ്രാസംഗികനെ അടക്കം ബുക്ക് ചെയ്‌തിരുന്നതിനാലും പബ്ലിസിറ്റി നടത്തിയതിനാലും പരിപാടി നടത്താൻ തന്നെ സഭാ ശുശ്രൂഷകനായ പാസ്റ്ററും തീരുമാനിച്ചു.
പ്രാർഥനാ യോഗത്തിന് ആളുകൾ കൂട്ടത്തോടെ എത്തുകയും ചെയ്‌തു. അതിഥി പ്രാസംഗികനായെത്തിയ പാസ്റ്ററാണ് ഇതിനിടെ സംഭവങ്ങളുടെ ഗതിമാറ്റിയത്. പ്രസംഗവും പ്രാർഥനയും മുറുകിയതോടെ നിലവിട്ട പാസ്റ്റർ വിശ്വാസികളോട് പരസ്‌പരം സ്നേഹ ചുംബനം നടത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രസംഗത്തിൽ മുഴുകിയിരുന്ന വിശ്വാസികളും സഹ പാസ്റ്റർമാരും ഒരു നിമിഷം കോവിഡ് പ്രോട്ടോക്കോൾ മറന്നു.
പരസ്‌പരം സ്നേഹ ചുംബനം കൈമാറുകയും ചെയ്‌തു. യോഗം കഴിഞ്ഞ് വിശ്വാസികളും പാസ്റ്റർമാരും സ്ഥലം വിട്ടു. എന്നാൽ ഇതിനിടെ മുഖ്യ പ്രാസംഗികൻ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന് അറിഞ്ഞതോടെയാണ് പണി പാളിയോ എന്ന സംശയം ബലപ്പെട്ടത്. എന്തായാലും സഭയിലെ പാസ്റ്ററും വിശ്വാസികളും കൂട്ടമായി കോവിഡ് പരിശോധന നടത്തി.
പരിശോധന വെറുതെയായില്ല. സ്നേഹ ചുംബനത്തിൽ പങ്കെടുത്ത മിക്കവർക്കും കോവിഡ്. എന്തായാലും പാസ്റ്റർമാരും വിശ്വാസികളും ഇപ്പോൾ കോവിഡ് ചികിത്സയിലാണ്. മുഖ്യ പ്രാസംഗികന്‍റെ നില അൽപം വഷളാണെന്നും വിവരമുണ്ട്.
ക്രൈസ്‌ത സഭകളിൽ തിരുവത്താഴ ശുശ്രൂഷകൾക്ക് മുമ്പ് സ്നേഹം കൈമാറുന്ന ശീലമുണ്ട്. ചുംബനമായും കൈകൾ കൂപ്പിയും ഹസ്ത ദാനത്തിലൂടെയും കെട്ടിപ്പുണർന്നും ഇത്തരത്തിൽ സ്നേഹം കൈമാറാറുണ്ട്. വൈരാഗ്യം മറന്ന് ഒന്നിക്കുക എന്ന ആശയത്തിൽ ഊന്നിയാണ് ഈ ശീലം.
എന്നാൽ കോവിഡ് വ്യാപനത്തിനു പിന്നാലെ ലോക വ്യാപകമായി ക്രൈസ്തവ സഭകളിൽ സ്നേഹം കൈമാറൽ പരസ്‌പരം കൈകൂപ്പി മതിയെന്ന് നിഷ്‌കർഷിച്ചിരുന്നു. ഇത്തരത്തിലാണ് സഭകൾ ഇതിനെ അനുഷ്‌ടിച്ചു വരുന്നതും. എന്നാൽ ഇതിനു വിപരീതമാണ് കോവിഡ് വ്യാപനം ഉണ്ടായ സഭയിൽ ഉണ്ടായതെന്നാണ് വിവരം. സംഭവം ആരോഗ്യ പ്രവർത്തകരെയും പരിസര വാസികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: