നവവധൂവരൻമാർക്ക് വിവാഹ ദിവസം സർപ്രൈസുകളുടെ കൂമ്പാരമായിരിക്കും. വീട്ടുകാരും കൂട്ടുകാരുമൊക്കെ ഓരോ സർപ്രൈസ് വധൂവരൻമാർക്കായി കരുതിയിട്ടുമുണ്ടാകും. എന്നാൽ ചിലപ്പോഴെങ്കിലും അത്തരം സർപ്രൈസുകൾ വേദനിപ്പിക്കുന്നതാകാറുണ്ട്. അത്തരത്തിൽ ഒരു അനുഭവമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചാ വിഷയം. 24 കാരിയായ നവ വധു റെഡിറ്റിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയ്ക്ക് കാരണമായത്. തന്‍റെ വിവാഹ ദിവസം ഉണ്ടായ സംഭവത്തെ കുറിച്ചാണ് യുവതി കുറിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമായിരുന്നു വിവാഹം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കളെയും കൂട്ടുകാരെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. വിവാഹത്തിനു മുമ്പേ താൻ ഗർഭിണിയായിരുന്നു. ഇക്കാര്യം മറ്റാർക്കും അറിയില്ലായിരുന്നു. വിവാഹ ചടങ്ങിനിടെ സർപ്രൈസായി ഇക്കാര്യം എല്ലാവരെയും അറിയിക്കാനായിരുന്നു വധു ആഗ്രഹിച്ചിരുന്നത്.
ഇത് മനസിൽ കരുതുകയും ചെയ്‌തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. വിവാഹ ചടങ്ങുകൾക്കിടെ വധൂ വരൻമാർക്ക് എല്ലാവരും ആശംസകൾ അറിയിക്കുന്ന പതിവുണ്ട്. ഇതിനിടെ മൈക്ക് ഭർത്താവിന്‍റെ അമ്മയ്ക്കും കൈമാറി. തനിക്ക് എന്തോ പറയാനുണ്ടെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു. തങ്ങൾക്കുള്ള ആശംസകളായിരിക്കും അമ്മായിയമ്മ പറയുകയെന്ന് കരുതിയിരിക്കെ അപ്രതീക്ഷിതമായിരുന്നു അവരുടെ വാക്കുകൾ. താൻ ഗർഭിണിയാണെന്ന സത്യമാണ് അമ്മായിയമ്മ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്.
താൻ മാത്രമല്ല, ഭർത്താവും അത് കേട്ടപ്പോൾ ഞെട്ടിയെന്ന് യുവതി പറയുന്നു. താൻ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നായിരുന്നു അമ്മായിയമ്മയുടെ വാക്കുകൾ. ഇത് കേട്ടതും താൻ ഞെട്ടിപ്പോയെന്നും വധു പറയുന്നു. ഭർത്താവിന്‍റെ അമ്മയാണെങ്കിലും അവർ ഇപ്പോഴും ചെറുപ്പവും ആരോഗ്യവതിയുമാണ്. അവർ അമ്മയാകുന്നതിൽ തെറ്റില്ല. എന്നാൽ തങ്ങളുടെ വിവാഹ ദിവസം ഇതോടെ നഷ്ടമായെന്നായിരുന്നു യുവതിയുടെ കുറിപ്പ്.
ഇത് കേട്ടതോടെ താൻ എല്ലാവർക്കും നൽകാൻ വച്ചിരുന്ന സർപ്രൈസ് വേണ്ടെന്ന് വച്ചു. താൻ ഗർഭിണിയാണെന്ന വിവരം സ്വയം ഉള്ളിലൊതുക്കിയെന്നും യുവതി കുറിക്കുന്നു. വിവാഹത്തിനുശേഷം, കുറച്ച് ദിവസം അമ്മായിയമ്മയോട് സംസാരിച്ചില്ല. ഇതേ തുടര്‍ന്ന് തന്‍റെ കുടുംബവും ഭര്‍ത്താവിന്‍റെ കുടുംബവും തമ്മില്‍ അല്‍പം അകല്‍ച്ചയിലാണ്. എന്നാല്‍ ഞാന്‍ ആശങ്കയിലാണ്. അമിതപ്രതികരണം നടത്തിയോ താന്‍. കുടുംബം നശിപ്പിച്ചോ എന്നൊക്കെയാണ് തന്‍റെ ഇപ്പോഴത്തെ ചിന്തയെന്നാണ് യുവതി കൂട്ടിച്ചേര്‍ത്തത്.
യുവതിയുടെ കുറിപ്പിന് വിവിധങ്ങളായ കമന്‍റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലർ യുവതിയെ വിമർശിച്ചാണ് രംഗത്തെത്തിയത്. അമ്മായി അമ്മയാണെങ്കിലും കുഞ്ഞിനെ പ്രസവിക്കാനും വളർത്താനും അവർക്കും അധികാരമുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ദമ്പതികളുടെ അറിവും അനുമതിയും ഇല്ലാതെ വ്യക്തിപരമായ ഒരു പ്രഖ്യാപനം ചടങ്ങില്‍ വെച്ച് നടത്തരുതെന്ന് ഒരാള്‍ കുറിച്ചു. കുടുംബത്തിലെ പരിപാടികള്‍ എപ്പോഴും എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്നതായിരിക്കണമെന്ന് മറ്റൊരാള്‍ അഭിപ്രായം പറഞ്ഞു. ഇത്തരത്തിൽ കുറിപ്പിനൊപ്പം വലിയ ചർച്ചകളും പുരോഗമിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: