തിരുവനന്തപുരം: മനുഷ്യർക്ക് തന്നെ ചൂട് സഹിക്കാവുന്നതിലും അപ്പുറമാണ്. അപ്പോൾ മൃഗങ്ങളുടെ കാര്യം പറയണോ.. എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾക്ക് വേനൽക്കാലം സുഖകരമാണ്.
മിണ്ടാപ്രാണികളെ ചൂടിൽ നിന്നും രക്ഷിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും എസി, കടുവയ്ക്ക് കുളിക്കാൻ ഷവർ, കരടിക്ക് ഐസിട്ട് തണ്ണിമത്തൻ, ചെറിയ പാമ്പുകൾക്കായി ചട്ടിയിൽ വെള്ളം എന്നിങ്ങനെയാണ് വേനൽക്കാലത്ത് മൃഗശാലയിലെ മുൻകരുതൽ.
മനുഷ്യരേക്കാൾ ചൂട് താങ്ങാൻ മൃഗങ്ങൾക്ക് ശേഷി കുറവാണ്. മൃഗങ്ങളുടെ ശരീര ഊഷ്‌മാവ് വ്യതിയാനമില്ലാതെ നിലനിർത്താനുള്ള മാർഗങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
ഭക്ഷണ കാര്യത്തിലും ചൂട് കാലത്ത് അൽപം മാറ്റമുണ്ട്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തിൽ തണ്ണിമത്തൻ, സാലഡ് തുടങ്ങിയവയുടെ അളവ് കൂട്ടി. കുരങ്ങൻ, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകൾ, കാണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളിൽ വെള്ളം നിറച്ചു നൽകി. പക്ഷികളുടെ കൂടുകളിൽ എല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതൽ വേണ്ടതിനാൽ ചെളിക്കുളമാണ് തയ്യാറാക്കിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: