ഇടുക്കി: ക്വാറന്‍റൈൻ ലംഘിച്ചെത്തിയ കോവിഡ് രോഗിയായ യുവാവും പൊലീസും തമ്മിൽ വാക്കേറ്റവും തമ്മിൽ തല്ലും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ. തൂക്കുപാലം വട്ടുപാറ സ്വദേശി ടി.ജി. ലാലിനാണ് മർദനമേറ്റതെന്നാണ് പരാതി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തർക്കത്തിനിടെ യുവാവിന്‍റെ ഉടുതുണി ഉരിഞ്ഞു പോകുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലെത്തിയത്.
ഇതോടെ നെടുങ്കണ്ടം പൊലീസ് വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവങ്ങൾ. നെടുങ്കണ്ടം ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇതിനിടെ മർദനമേറ്റ ലാലിന്‍റെ സഹോദരൻ ലെനിൻ ഹെൽമറ്റ് ധരിക്കാതെ വാഹനവുമായെത്തി. പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ വാഹനം പിന്തുടർന്നെത്തിയ പൊലീസ് വട്ടുപാറയിൽ വച്ച് പിടിച്ചു. ഇതോടെ ലെനിന്‍റെ സഹോദരൻ ടി.ജി. ലാലും പൊലീസും തമ്മിൽ തർക്കമായി.
തർക്കത്തിനിടെ ലാലിനെ പൊലീസ് നിലത്തിട്ട് മർദിച്ചെന്നാണ് പരാതി. എന്നാൽ ലാൽ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ലാലിനെതിരെ കേസെടുത്ത പൊലീസ് ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ആന്‍റിജൻ ടെസ്റ്റിൽ ലാൽ കോവിഡ് പോസിറ്റാവുകയും ചെയ്തു. നെടുങ്കണ്ടം കരുണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ ലാൽ ചികിത്സയിലാണ്.
നെടുങ്കണ്ടം എസ്ഐയെയും, സിവിൽ പൊലീസ് ഓഫിസറെയും ലാൽ മർദിച്ചെന്നാണ് നെടുങ്കണ്ടം പൊലീസിന്‍റെ ആരോപണം. പരുക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ലാലിനു കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഉദ്യോഗസ്ഥരെ മദ്യലഹരിയിൽ ലാൽ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം സംഭവം വീണ്ടും വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: