ലണ്ടൻ: സൂപ്പർ ഫുട്‌ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ വെട്ടിലാക്കി മോഡലിന്‍റെ ലൈംഗികാരോപണം. മുൻ മോഡൽ കാതറിൻ മിയോർഗയാണ് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തനിക്കുണ്ടായ വേദനയ്ക്ക് പരിഹാരമായി ക്രിസ്റ്റ്യാനോ 579 കോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്നാണ് മോഡൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് കോടതിയുടെ പരിഗണനയിലാണ്. റൊണാൾഡോ റെയൽ മാഡ്രിഡിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്താണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നതെന്നാണ് 37കാരിയായ കാതറിൻ ആരോപിക്കുന്നത്. കാതറിൻ കോടതിയിൽ നൽകിയ രേഖകളെ ഉദ്ദരിച്ച് ദ മിറർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2009ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കാതറിൻ ആരോപിക്കുന്നത്. തനിക്ക് വിവാഹ വാഗ്ദാനം നൽകിയ റൊണാൾഡോ തന്നെ വശീകരിക്കുകയായിരുന്നു. കാർഡ് കളിക്കാനായി തന്‍റെ മുറിയിലെത്തിയ ഇയാൾ പിന്നീട് തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇവർ പറയുന്നു.
ബ്രിട്ടീഷ് മുൻ ബിഗ് ബ്രദർ താരം ജാസ്മിൻ ലെനാർഡും (35) കേസിലെ സാക്ഷി പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 2008 മുതൽ റൊണാൾഡോയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശദീകരണം. ന്യായമായ സംശയത്തിനപ്പുറം ഇത് തെളിയിക്കാനാവില്ല എന്ന് ലാസ് വെഗാസ് പ്രോസിക്യൂട്ടർ വ്യക്തമാക്കിയതാണ്.
ഈ സംഭവത്തിൽ പിന്നീട് ക്രിമിനൽ കുറ്റങ്ങളൊന്നും ഫയൽ ചെയ്തിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ മിയോർഗ നൽകിയ നഷ്ടപരിഹാര കേസിൽ പ്രതികൂല വിധി ഉണ്ടായാൽ ഏകദേശം 500 കോടിയിലേറെ രൂപ റൊണാൾഡോ പിഴ ഒടുക്കേണ്ടിവരും. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ യുവന്‍റസിനുവേണ്ടി കളിക്കുന്ന റൊണാൾഡോയുടെ രണ്ടു വർഷത്തെ ശമ്പളത്തിന് തുല്യമാണ് ഈ തുകയെന്നും മിറർ റിപ്പോർട്ട് ചെയ്യുന്നു.
ഈ ലൈംഗിക പീഡന കേസ് 2010ൽ കോടതിക്കു പുറത്തുവെച്ച് വൻതുക നൽകി ഒതുക്കിതീർത്തതായിരുന്നു. എന്നാൽ ഒത്തുതീർപ്പ് അംഗീകരിച്ച സമയത്ത് താൻ മാനസികമായി ദുർബലാവസ്ഥയിലായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കാതറിൻ മിയോർഗ മൂന്നു വർഷം മുമ്പ് റൊണാൾഡോയ്ക്കെതിരെ സിവിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: