മോസ്‌കോ: യൂടൂബിൽ ഹിറ്റ് നേടാൻ സ്വന്തം കാമുകിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുന്നത് ലൈവ് സ്ട്രീമിങ് നടത്തിയ യുടൂബർക്ക് തടവ് ശിക്ഷ. റഷ്യൻ യു ടൂബർ സ്റ്റാനിസ്‌ലാവ് റെഷനിക്കോവിനാണ് റഷ്യൻ കോടതി ശിക്ഷ വിധിച്ചത്. 30 വയസാണ് ഇയാൾക്ക്.
തത്സമയ പരിപാടിക്കിടെയാണ് ഇയാളുടെ കാമുകി വാലന്‍റീന ഗ്രിഗറിയേവ മരണപ്പെട്ടത്. ആയിരക്കണക്കിനാളുകൾ ഈ സമയം ലൈവായി ഇത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലോക വ്യാപകമായി കോളിളക്കം സൃഷ്‌ടിച്ച സംഭവത്തിലാണ് റഷ്യൻ കോടതി യുടൂബർക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കാമുകിയെ ക്രൂരമായി ഉപദ്രവിച്ച് അത് വീഡിയോയാക്കി യുടൂബിൽ അപ്‌ലോഡ് ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു. മുറിക്കുള്ളിൽ നഗ്നയായി കിടക്കുന്ന കാമുകിയെ കൊടും തണുപ്പുള്ള ബാൽക്കണിയിലേക്ക് തള്ളിയിടുന്നതും പിന്നീട് യുവതി പ്രാണനായി നിലവിളിച്ചതോടെ തിരികെ കൊണ്ടുവരുന്നതും ഏറെ വിവാദമായിരുന്നു.
2020 ഡിസംബറിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. മോസ്‌കോയിലെ ഇയാളുടെ ഫ്ലാറ്റിലായിരുന്നു കൊലപാതകം. കാമുകിയെ മർദിക്കുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാൽ വൻ തുക നൽകാമെന്ന് ആരോ ഇയാളുടെ യുടൂബിൽ കമന്‍റ് നൽകിയിരുന്നു. ഇത് കണ്ടതോടെയാണ് സംഭവ ദിവസം കാമുകിയെ ഉപദ്രവിക്കാൻ തുടങ്ങിയത്.
ലൈവ് സ്ട്രീമിങ്ങിനിടെ കാമുകിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌ത ശേഷം നഗ്നയാക്കി സീറോ ഡിഗ്രിക്ക് താഴെ തണുപ്പുള്ള ബാൽക്കണിയിലേക്ക് തള്ളുകയായിരുന്നു. കുറേ കഴിഞ്ഞ് വീണ്ടും അകത്തു കൊണ്ടുവന്നെങ്കിലും ഈ സമയമായപ്പോഴേക്കും അവള്‍ മരിച്ചിരുന്നു. തല്‍ക്ഷണം കാണികളിലൊരാള്‍ പൊലീസിനെ അറിയിക്കുകയും അവര്‍ ഇയാളുടെ വീട്ടിലെത്തുകയും ചെയ്തു.
അപ്പോഴും ഇയാള്‍ ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വെച്ചാണ് പൊലീസിന് ഒപ്പമെത്തിയ ഡോക്ടര്‍ വാലന്‍റിനയുടെ മരണം സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ടു.
ലോകമാകെ ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. തലക്കേറ്റ അടികളാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. താന്‍ പലവട്ടം കാമുകിയെ തലയ്ക്ക് അടിച്ചതായി ഇയാള്‍ പിന്നീട് പൊലീസില്‍ മൊഴി നല്‍കി. ഇയാൾക്ക് മനോരോഗമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോൾ കാമുകി ഗർഭിണിയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് വർഷത്തേക്കാണ് ഇയാൾക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: