ജെറുസലേം: കോവിഡ് ഭീതിയിൽ ലോകം മുഴുവൻ അടച്ചിടൽ ഭീതിയിൽ നിൽക്കുമ്പോൾ ആളുകളെ സ്വൈര്യമായി പുറത്ത് വിട്ട് ഇസ്രയേൽ. മുംബൈ നഗരത്തിന്‍റെ മാത്രം വലിപ്പമുള്ള രാജ്യമാണ് കോവിഡിനെ കൃത്യമായ മാർഗ നിർദേശങ്ങളിലൂടെ പടിക്ക് പുറത്ത് നിർത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് മാസ്ക് ഇല്ലാതെ പൊതുവഴിയിലൂടെ നടക്കാനും മാസ്‌കില്ലാതെ പാർക്കിലും സ്റ്റേഡിയത്തിലും പോകാനും രാജ്യം അനുമതി നൽകി.
കൃത്യമായ ജാഗ്രതയിലൂടെയാണ് ഇസ്രയേൽ കോവിഡിനെ പിടിച്ചുകെട്ടിയത്. രാജ്യത്ത് പകുതിയിലധികം ജനങ്ങളും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതോടെയാണ് രാജ്യം കോവിഡ് ഭീതിയിൽ നിന്നും മുക്തമായത്. കഴിഞ്ഞ ദിവസം രാജ്യത്ത് 200ൽ താഴെ മാത്രമായിരുന്നു പുതിയ രോഗികളുടെ എണ്ണം. പ്രതിദിന കേസുകൾ 13,000 വരെ ഉയർന്നിടത്തു നിന്നാണ് രാജ്യം ഒറ്റക്കെട്ടായി പ്രതിരോധം തീർത്തത്.
നിത്യേന 100 ലേറെ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോൾ 10ൽ താഴെയാണ് മരണ സംഖ്യ. ഒരു കോടിയിൽതാഴെ മാത്രമാണ് ഇസ്രയേലിലെ ജനസംഖ്യ. 60 വയസിനുമുകളിലുള്ള 80 ശതമാനം ആളുകളും രാജ്യത്ത് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 16 മുതൽ 59 വയസ് വരെയുള്ളവരിൽ 36 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
കോവിഡിനെ പിടിച്ചു കെട്ടുകയെന്നത് ഇസ്രയേൽ പോലൊരു രാജ്യത്തിന് അത്ര നിസാരമായിരുന്നില്ല. ലോകത്തിന്‍റെ പലഭാഗത്തായി പരന്നു കിടക്കുന്ന പൗരൻമാരെയും വ്യാപാര ബന്ധങ്ങളെയും ഒറ്റയടിക്ക് ഒഴിവാക്കാനും കഴിയുന്നതായിരുന്നില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങളിലൂടെ രാജ്യം കോവിഡിനെ മറികടക്കാൻ ശീലിക്കുകയായിരുന്നു. കാര്യക്ഷമമായ പരിശോധനയും ക്വാറന്‍റീനും തന്നെയായിരുന്നു ആദ്യ ഘട്ടം. ഇളവുകൾ നൽകിയപ്പോഴും ലോക് ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പാക്കി.
പരീക്ഷണ ഘട്ടത്തിൽ തന്നെ വാക്‌സിൻ രാജ്യത്ത് എത്തുകയും ചെയ്‌തു. 2020 ഡിസംബർ 20ന് പ്രധാനമന്ത്രി നെതന്യാഹുവാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. ഇത് ആളുകൾക്കിടയിൽ വിശ്വാസം വർധിപ്പിച്ചു. എല്ലാവരും വാക്സിൻ എടുക്കാൻ തയാറായി. ഇങ്ങനെയാണ് രാജ്യം കോവിഡിനെ പ്രതിരോധിച്ചത്. നിലവിൽ ലോക രാജ്യങ്ങൾക്ക് മാതൃകയാകുകയാണ് ഇസ്രയേൽ എന്ന രാജ്യം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: