മാവേലിക്കര: അച്ചൻകോവിലാറ്റിൽ ഒരു വർഷം മുമ്പ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന ക്രൂരത. കഴിഞ്ഞ വർഷം മാർച്ച് ഒന്നിനാണ് ചെട്ടികുളങ്ങര കണ്ണമംഗലം കൈതവടക്ക് കുന്നേല്‍ വിനോദ്(34)ന്‍റെ മൃതദേഹം പുഴയിൽ പൊങ്ങിയത്. സാധാരണ മുങ്ങിമരണമായി എഴുതിതള്ളുമായിരുന്ന കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയത് പൊലീസിന്‍റെ സംശയങ്ങളായിരുന്നു.
ചെട്ടികുളങ്ങര പേള സ്വദേശികളായ ഷിബുഭവനത്തില്‍ ഷിബു കാര്‍ത്തികേയന്‍(32), കൊച്ചുകളീക്കല്‍ അനില്‍കുമാര്‍(45) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സ്വവർഗ ലൈംഗികതയ്ക്കിടെയായിരുന്നു വിനോദിന്‍റെ മരണമെന്നും പൊലീസ് പറയുന്നു.
വിവസ്ത്രനായ നിലയിലായിരുന്നു വിനോദിന്‍റെ മൃതദേഹം കാണപ്പെട്ടത്. ജീർണാവസ്ഥയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെയാണ്. മൃതദേഹം കാണപ്പെട്ട സാഹചര്യമാണ് സംഭവത്തിലെ ദുരൂഹതയിലേക്ക് പൊലീസീനെ നയിച്ചത്. 2021 ജനുവരിയിലാണ് മരിച്ചത് വിനോദ് തന്നെയാണെന്ന ഡിഎൻഎ പരിശോധനാഫലം പുറത്തു വരുന്നത്.
പോസ്റ്റ് മോർട്ടത്തിൽ മരണ കാരണം വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയെങ്കിലും പൊലീസ് അന്വേഷണം തുടർന്നു. ഇതിനിടെ 2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് വിനോദിനെ രണ്ടുപേര്‍ പനച്ചമൂട് ഭാഗത്ത് വെച്ച് ബൈക്കില്‍ പിന്‍തുടര്‍ന്ന് ചെല്ലുന്നതും ബൈക്കില്‍ പിടിച്ചുകയറ്റി വലിയപെരുംമ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകുന്നകതുമായ ദൃശ്യങ്ങള്‍ സമീപത്തെ പമ്പിലെ സിസി ടിവി ക്യാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇത് അയൽവാസിയായ ഷിബുവാണെന്ന് കണ്ടെത്തിയതോടെയാണ് കേസിന്‍റെ ചുരുൾ അഴിഞ്ഞത്.
ഷിബുവിനെ കസ്റ്റഡിലെടുത്ത പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തു വരുന്നത്. സ്വവർഗ ലൈംഗികത ഇഷ്ടപ്പെടുന്നവരായിരുന്നു ഷിബുവും അനിൽകുമാറും. വിനോദിനെ ഇവർ പലപ്പോഴും ഭീഷണിപ്പെടുത്തി സ്വവർഗ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കാറുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിലും മറ്റും കൊണ്ടുപോയി വിനോദിനെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പ്രതികളുടെ രീതിയായിരുന്നു. സംഭവ ദിവസം സമാനമായി വിനോദിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയി.
വലിയപെരുംമ്പുഴ പാലത്തിന് കിഴക്കുവശം അച്ചൻകോവിലാറ്റിൽ എത്തിച്ച വിനോദിനെ വിവസ്ത്രനാക്കി ആറ്റിലിറക്കി നിർത്തിയ ശേഷം ഇരുവരും സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു. വിനോദ് എതിർത്തതോടെ ഉന്തും തള്ളുമായി. പിടിവലിക്കിടെ നീന്തൽ അറിയാത്ത വിനോദ് ആഴത്തിലേക്ക് വീണു പോകുകയായിരുന്നു.
വിനോദ് വെള്ളത്തില്‍ മുങ്ങിപ്പോയതോടെ വസ്ത്രങ്ങള്‍ സമീപത്ത് കുഴിച്ചിട്ടതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടെ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ അനില്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തല്‍ നടത്തിയ വിവരവും പൊലീസിന് ലഭിച്ചിരുന്നു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: