വൈക്കം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ വിടവാങ്ങി. ഇന്നു പുലർച്ചെ വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. ഏഴുപത് വയസുണ്ടായിരുന്നു. ദീർഘനാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലചന്ദ്രൻ പിന്നീട് അഭിനേതാവായി ശ്രദ്ധ നേടി. നാടക പ്രവർത്തകനും അധ്യാപകനുമായിരുന്നു.
കൊല്ലം ശാസ്‌താം കോട്ടയിൽ 1952ൽ പത്മനാഭ പിള്ളയുടെയും സരസ്വതീഭായിയുടെയും മകനായിട്ടായിരുന്നു ജനനം. മലയാള സാഹിത്വത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടി. ഒപ്പം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐഛികമായി നാടകത്തിൽ ബിരുദവുമെടുത്തു. സ്‌കൂൾ ഓഫ് ഡ്രാമയിലും എം.ജി. സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായി പ്രവർത്തിച്ചു. നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
1991ൽ ഭന്ദ്രൻ സംവിധാനം ചെയ്‌ത അങ്കിൾ ബൺ എന്ന ചിത്രത്തിന് സംഭാഷണം രചിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ സ്വന്തമായി തിരക്കഥ രചിച്ച കമലിന്‍റെ സംവിധാനത്തിലുള്ള ഉള്ളടക്കവും തീയേറ്ററിലെത്തി. പവിത്രം, തച്ചോളി വർഗീസ് ചേവകർ, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം, എടയ്ക്കാട് ബറ്റാലിയൻ 06 എന്നീ സിനിമകളുടെ തിരക്കഥയൊരുക്കി.
ഇവൻ മേഘരൂപനിൽ സംവിധായക വേഷവും അണിഞ്ഞു. പുനരധിവാസത്തിലെ അഛൻ വേഷത്തിലൂടെയാണ് നടനായി ശ്രദ്ധിക്കപ്പെടുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്‌ജ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, കടൽകടന്നൊരു മാത്തുക്കുട്ടി, ചാർളി, കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്‌തു. അദ്ദേഹത്തിന്‍റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: