കൊച്ചി: മോഹൻലാൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കോടതി കയറുന്നു. കുഞ്ഞാലി മരക്കാർ കുടുംബാംഗങ്ങളാണ് സിനിമക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ധീരദേശാഭിമാനിയും സാമൂതിരി രാജാവിന്റെ പടത്തലവനുമായിരുന്ന കോട്ടക്കൽ "കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്.
മരക്കാരുടെ തലപ്പാവിന് താഴെ നെറ്റിയിൽ ഗണപതിയുടെ ചിഹ്നം പതിച്ചത് ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിച്ചതാണെന്നും തികഞ്ഞ സൂഫിവര്യനും യാഥാസ്ഥിക ഇസ്ലാമിക വിശ്വാസിയുമായ മരക്കാർ ഒരിക്കലും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ ധരിച്ചിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ചരിത്ര യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ സിനിമ പുറത്തിറങ്ങുന്നത് സമൂഹത്തിൽ തികഞ്ഞ തെറ്റിധാരണകളും മരക്കാർ കുടുംബ വംശത്തിൽപ്പെട്ട ആയിരത്തിലധികം കുടുംബങ്ങൾക്ക് മനോവേദന ഉണ്ടാകുന്നതാണെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.
സിനിമയുടെ പരസ്യങ്ങളിലും മറ്റും ഇതിനകം കണ്ടതിലൂടെ തികച്ചും കെട്ടി ചമച്ച കഥയാണ് സിനിമയാക്കിയതെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് മരക്കാരുടെ ചെറുപ്പകാലത്തെ പ്രണയരംഗങ്ങളിലും മറ്റും അഭിനയിക്കുന്നത്. ചെറുപ്പകാല നായികയായി സിനിമയുടെ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനുമാണ് അഭിനയിക്കുന്നത്. എന്നാൽ വിവാഹം പോലും കഴിക്കാത്ത മരക്കാറിനെ പ്രണയ നായകനാക്കി ചരിത്രത്തെ വികലമാക്കുകയാണ് ചിത്രത്തിൽ ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.
മരക്കാർ കുടുംബ വംശപരമ്പരയിൽപെട്ട കൊയിലാണ്ടി നടുവത്തൂർ "ഫലസ്തീൻ ഹൗസി" യിൽ മുഫീദ അറഫാത്ത് മരക്കാർ ആണ് ഹൈക്കോടതി അഭിഭാഷകനായ പയ്യോളിയിലെ കെ.നൂറുദ്ദീൻ മുസ്ല്യാർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. വിഷയം സംബന്ധിച്ച് സിനിമക്ക് യു/എ സർട്ടിഫിക്കറ്റ് നൽകരുതെന്ന് കഴിഞ്ഞ 12 ന് ഫിലിം സെൻസർ ബോർഡിന് ഹർജിക്കാരി പരാതി കൊടുത്തുവെങ്കിലും ബോർഡ് ആരോപണം പരിഗണിക്കാതെ തള്ളുകയായിരുന്നു. തുടർന്നാണ് 26 ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പരാതിയിൽ സെൻസർ ബോർഡ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേസ് മാർച്ച് നാലിന് പരിഗണിക്കാനായി ഹൈക്കോടതി സിംഗിൾ ബെഞ്ച് മാറ്റിവച്ചിരിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: