ഹൈദ്രാബാദ്: ചികിത്സയ്ക്കായി അലമാരിയിൽ സൂക്ഷിച്ച പണം എലി കരണ്ടു. തെലങ്കാനയിലെ മഹാബുബാബാദിലെ പച്ചക്കറി വ്യാപാരിയുടെ രണ്ട് ലക്ഷം രൂപയാണ് എലി കരണ്ടത്. വയറു വേദനയ്ക്കുള്ള ശസ്ത്രിക്രിയയ്ക്കു വേണ്ടിയാണ് റെഡ്യ നായ്‌ക് പണം സ്വരൂപിച്ചിരുന്നത്.
500 രൂപയുടെ നോട്ടുകളാണ് കോട്ടൺ തുണിയിൽ പൊതിഞ്ഞ് നായിക് അലമാരയിൽ സൂക്ഷിച്ചിരുന്നത്. പച്ചക്കറി വിറ്റ് കിട്ടിയ പണമാണ് സൂക്ഷിച്ചിരുന്നതെന്ന് നായിക് പറയുന്നു. അലമാരയിൽ സൂക്ഷിച്ച ബാഗ് എടുത്തപ്പോഴാണ് 500 രൂപയുടെ നോട്ടുകളെല്ലാം തുണ്ടം തുണ്ടമാക്കി മുറിച്ചിരിക്കുന്നതാണ് കണ്ടതെന്ന് നായിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എലി കരണ്ട പണവുമായി സ്ഥലത്തെ നിരവധി ബാങ്കുകളിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കീറിയ നോട്ടുകൾ മാറ്റി പുതിയ നോട്ടുകൾ നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആവശ്യം. എന്നാൽ സമീപിച്ച എല്ലാ ബാങ്കുകളും ആവശ്യം നിരാകരിച്ചുവെന്ന് നായിക് പറഞ്ഞു.
കേടുപറ്റിയ നോട്ടുകൾ മാറ്റി പുതിയ കറൻസികൾ നൽകണമെന്ന് ബാങ്കുകൾക്ക് ആർബിഐയുടെ നിർദേശമുണ്ടെങ്കിലും എലി കരണ്ട നോട്ടുകളെകുറിച്ച് നിർദേശത്തിൽ പറയുന്നില്ല. തന്‍റെ അവസ്ഥ വിശദമാക്കി റിസർവ് ബാങ്കിനെ തന്നെ സമീപിക്കാനാണ് നായിക്കിന് ബാങ്കുകളിൽ നിന്ന് ലഭിച്ച നിർദേശം. കടുത്ത വയറുവേദനയെ തുടർന്ന് നിരവധി ആശുപത്രികളിൽ നായിക് സമീപിച്ചിരുന്നു.
വിദഗ്ധ പരിശോധനയിൽ വയറ്റിൽ മുഴയുണ്ടെന്ന് കണ്ടെത്തി. ഇത് നീക്കം ചെയ്യാൻ ശസ്ത്രിക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിനുവേണ്ടിയാണ് നായിക് പണം സ്വരൂപിച്ചിരുന്നത്. നാല് ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവാകുക. സമ്പാദിച്ച പണം മുഴുവൻ എലി കരണ്ടതോടെ നായിക്കിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതോടെ സഹായത്തിന് ആദിവാസി-വനിതാ-ശിശുക്ഷേമ മന്ത്രി സത്യാവതി റാത്തോഡ് രംഗത്തെത്തി. നായിക്കിന്‍റെ ചികിത്സയ്ക്കായി ധനസഹായം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: