തേനി: മരിച്ചെന്നു കരുതി ആശുപത്രി അധികൃതർ പ്ലാസ്റ്റിക് ബക്കറ്റിലാക്കി കൊടുത്തുവിട്ട നവജാത ശിശുവിന് വീട്ടിലെത്തിയപ്പോൾ ജീവന്‍റെ തുടിപ്പ്. തമിഴ്നാട് പെരിയകുളം സ്വദേശി പിളവൽ രാജ്- ആരോഗ്യ മേരി ദമ്പതികളുടെ കുഞ്ഞാണ് സംസ്‌കാരത്തിനു തൊട്ടു മുമ്പ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. തേനി മെഡിക്കൽ കോളെജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുഞ്ഞ്.
ഞായറാഴ്ച്ച പുലർച്ചെ മൂന്നരയടോയൊണ് മേരി കുഞ്ഞിന് ജൻമം നൽകിയത്. ഗർഭത്തിന്‍റെ ആറാം മാസമായിരുന്നു പ്രസവം. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെ മരിച്ചെന്നു പറഞ്ഞ് ആശുപത്രി അധികൃതർ പ്ലാസ്റ്റിക് ബക്കറ്റിലാക്കി പിളവൽ രാജിനെ ഏൽപ്പിക്കുകയായിരുന്നു.
കുട്ടിയെ വീട്ടിലെത്തിച്ച് ശവപ്പെട്ടിയിൽ കിടത്തി സംസ്‌കാര ശുശ്രൂഷകളും നടത്തി. തുടർന്ന് പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴാണ് കുട്ടിയുടെ കൈ ചലിക്കുന്നതായി കണ്ടത്. ഉടൻ തന്നെ കുട്ടിയുമായി ആശുപത്രിയിലേക്ക് തിരിച്ചോടി. ആശുപത്രി ജീവനക്കാരുടെ കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കൽ കോളജ് ഡീൻ ഡോ. ബാലാജി നാഥൻ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: