വണ്ടിപ്പെരിയാർ: ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ (22) പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്നു വർഷമായി താൻ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി അർജുൻ പൊലീസിനു മൊഴി നൽകി. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഉപയോഗിച്ചിരുന്നു. അശ്ലീല വീഡിയോകൾക്ക് അടിമയായ പ്രതി ക്രൂരമായിട്ടാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് കഴിഞ്ഞ 30ന് ആറ് വയസുകാരിയെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം അയൽവാസികളിലേക്ക് നീണ്ടത്. തുടർന്ന് നിരവധി പേരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അർജുനിലേക്ക് പൊലീസ് എത്തിയത്.
കുട്ടിയുടെ വീടിന്‍റെ തൊട്ടടുത്ത മുറിയിലായിരുന്നു അർജുൻ താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കളും സമീപത്തുള്ളവരും രാവിലെ ജോലിക്ക് പോകുന്ന അവസരം മുതലാക്കിയായിരുന്നു പീഡനം നടന്നത്. കുട്ടിയെ വീട്ടിൽ ഒറ്റക്ക് കിട്ടുമ്പോൾ ഇയാൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു. ഇത്തരത്തിൽ 30ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി. ഉടൻ കുട്ടി മരിച്ചെന്നു കരുതി ഷാൾ ഉപയോഗിച്ച് ലയത്തിനുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നു.
പിന്നീട് ഒന്നും അറിയാത്ത പോലെ സ്വന്തം വീട്ടിലേക്ക് പോയി. ഉച്ചകഴിഞ്ഞ് മൂന്നിന് പെൺകുട്ടിയുടെ സഹോദരൻ വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സഹോദരൻ ഒച്ചവച്ചതോടെ നിലവിളിച്ച് ഓടിയെത്തിയ അർജുൻ കുട്ടിയുടെ സംസ്‌കാര ചടങ്ങു വരെ ഒപ്പമുണ്ടായിരുന്നു. പ്രതി കുട്ടിയെ പീഡിപ്പിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നാട്ടുകാരും പറഞ്ഞു.
അതേസമയം താൻ അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നും അമിത ലൈംഗികാവേശമുണ്ടെന്നും അർജുൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ മൊബൈൾ ഫോൺ അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. പോക്‌സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പീരുമേട് ഡി.വൈ.എസ്.പിയുടെയും വണ്ടിപെരിയാര്‍ സി.ഐ.റ്റി.ഡി. സുനില്‍ കുമാറിന്‍റെയും നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: