ഇടുക്കി: എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡനത്തിനിടെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസും ബി.ജെ.പി.യും. കേസിൽ അറസ്റ്റിലായ പ്രതി അർജുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന വിവരം പുറത്തു വന്നതോടെയാണ് വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഇടപെട്ടത്. ഇന്നലെ ഡി.സി.സി. പ്രസിഡന്‍റ് അടക്കമുള്ളവർ ചുരക്കുളത്തെ പെൺകുട്ടിയുടെ വീട്ടിലെത്തി.
ഇന്ന് ഷാഫി പറമ്പിൽ സ്ഥലത്തെത്തി. നാളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വണ്ടിപ്പെരിയാറ്റിലെത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി അർജുൻ ഡിവൈഎഫ്ഐ നേതാവാണെന്നാണും പ്രതിയെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചു എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ക്രിമിനലുകളുടെയും ക്വട്ടേഷൻകാരുടെയും ആരാധനാലയമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും മാറിയെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. വാളയാർ കേസ് പോലെ വണ്ടിപ്പെരിയാർ സംഭവം അട്ടിമറിക്കുമോ എന്ന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം അർജുൻ നേതാവല്ലെന്നും ചുരക്കുളം യുണിറ്റ് അംഗം മാത്രമെന്നുമാണ് ഡിവൈഎഫ്ഐ പ്രതികരണം. അർജുനെ അന്ന് തന്നെ പുറത്താക്കിയിരുന്നു എന്നും മുവാറ്റുപുഴ പോസ്കോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വണ്ടിപ്പെരിയാർ സംഭവം യൂത്ത് കോൺഗ്രസ് ഉയർത്തിക്കൊണ്ടു വരുന്നതെന്നുമാണ് ഡിവൈഎഫ്ഐ ആരോപണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: