
ഇടുക്കി: വൈദ്യുത പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. അസം സ്വദേശി കപിൽ (19) ആണ് മരിച്ചത്. കെ.എസ്.ഇ.ബി കരാറുകാരന്‍റെ കീഴിലുള്ള തൊഴിലാളിയായിരുന്നു കപിൽ. ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് മരണ കാരണമെന്ന് കരുതുന്നു. രാവിലെ നെടുങ്കണ്ടം അമ്പിളിയമ്മൻകാനം സുപ്രൻകടക്കു സമീപമാണ് സംഭവം.
പ്രദേശത്തു പുതിയ റോഡിന്‍റെ നിർമാണം പ്രവർത്തനം നടത്തിയിരുന്നു. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിൽ പോസ്റ്റുകളുടെ ഉയരം കുറഞ്ഞു. ഈ പോസ്റ്റുകൾ മാറ്റിയിടുന്ന ജോലികൾ നടന്നു വരികയായിരുന്നു. മാറ്റിയിട്ട പോസ്റ്റിനു എർത്ത് ലൈൻ വലിക്കാനാണ് കപിൽ വൈദ്യുത പോസ്റ്റിനു മുകളിൽ കയറിയത്. ഇതിനിടെ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു. ഷോക്കേറ്റ കപിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ രണ്ട്
ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്‌ത് ഫേസ് കാരിയറുകൾ ഊരി മാറ്റിയ ശേഷമാണ് ജോലി ആരംഭിച്ചതെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ അറിയിച്ചു. സ്ഥലത്ത് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വൈദ്യുതി ലൈനിലൂടെയുള്ള വൈദ്യുതി പ്രവാഹത്തിന്‍റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: