ഇടുക്കി: കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം അർധ രാത്രിയിലാണ് കുമളി അതിർത്തിയിലെ മോട്ടോർവാഹന വകുപ്പിന്‍റെയും മൃഗ സംരക്ഷണ വകുപ്പിന്‍റെയും ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വാഹനം കടത്തിവിടുന്നുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ബുധനാഴ്‌ച്ച രാത്രി 11ന് ആരംഭിച്ച പരിശോധന പുലർച്ചെ നാല് വരെ നീണ്ടു. എം.വി.ഐ. ഓഫിസിലെ ജീവനക്കാർക്ക് ഭക്ഷണം ഉണ്ടാക്കുന്ന പാചക പുരയിൽ നിന്ന് 4500 രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഈ പണം ആരുടെയാണെന്നോ, എങ്ങനെ അവിടെ എത്തിയെന്നോ വ്യക്തമായിട്ടില്ല. ശമ്പരിമല സീസണിൽ ദിവസം രണ്ടു ലക്ഷത്തോളം രൂപയാണ് വാഹന നികുതി ഇനത്തിൽ എം.വി.ഐ. ഓഫീസിൽ ലഭിക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പിന്‍റെ ഓഫിസിൽ നടന്ന പരിശോധനയിൽ രസീതുകളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പല രസീതുകളിലും മേലുദ്യോഗസ്ഥരുടെ ഒപ്പില്ലായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും അറവു മാടുകളെയും വളർത്തു മൃഗങ്ങളെയും കൊണ്ടുവരുമ്പോൾ ഇവിടെ ഫീസ് അടക്കേണ്ടതുണ്ട്.
ഇതിലാണ് കൃത്രിമം നടന്നിരിക്കുന്നത്. ആയിരത്തോളം കന്നുകാലികളാണ് ആഴ്ച തോറും അതിർത്തി കടന്നെത്തിയിരുന്നത്. ലോക് ഡൗൺ ആയതോടെ ഇത് 350-400 ആയി കുറഞ്ഞു. പ്രതിവർഷം ആറ് ലക്ഷം രൂപയോളമാണ് വരുമാനം. വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്.പിക്ക് കൈമാറിയതായി വിജിലൻസ് സംഘം അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: