കുമളി: 14 കാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ നിർണായ തെളിവായ മൊബൈൽ ഫോൺ കണ്ടെത്തി. മരിച്ച പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണാണ് പൊലീസ് സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മുറുകുന്നതിനിടെയാണ് സ്റ്റേഷന്‍റെ ഫ്രണ്ട് ഓഫീസ് ടേബിളിൽ നിന്നും മൊബൈൽ കണ്ടെടുത്തത്.
ഇതോടെ കേസ് അട്ടിമറിച്ചതും വിലപേശൽ നടത്തിയതും പൊലീസ് സേനയിലെ തന്നെ ആളുകളാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. പല ഘട്ടങ്ങളിലും അന്വേഷിച്ചിട്ട് കണ്ടെത്താതിരുന്ന മൊബൈല്‍ ഫോണാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ കേസിൽ നിർണായക വിവരങ്ങൾ പുറത്തു വരുമെന്നാണ് കരുതുന്നത്. കുമളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐയും രണ്ട് അഡീഷനല്‍ എസ്.ഐമാരുമാണ് സംഭവത്തില്‍ സസ്പെന്‍ഷനിലായത്. അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നെന്ന പരാതികളെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് വീട്ടില്‍ 14കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് രാജസ്ഥാനിലായിരുന്ന സന്ദര്‍ഭത്തില്‍ അമ്മയുമായി വഴക്കടിച്ച പെണ്‍കുട്ടി മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. പിറ്റേ ദിവസം പിതാവ് തിരികെ എത്തിയശേഷം അറിയിക്കുകയും പൊലീസ് എത്തി മുറി തുറക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി പഞ്ചായത്ത് ശ്മശാനത്തില്‍ ദഹിപ്പിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായിരുന്നെന്ന വിവരം ലഭിച്ചതോടെയാണ് കേസന്വേഷണത്തില്‍ ഇടപെടലുകള്‍ നടന്നത്. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ മാറ്റുകയും കൃത്യമായ തെളിവെടുപ്പുകളും രേഖപ്പെടുത്തലുകളും നടത്താതെ കേസ് അട്ടിമറിക്കുകയും ചെയ്തതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. കോവിഡിന്‍റെ മറവില്‍ മൃതദേഹം ദഹിപ്പിച്ചതും ആസൂത്രിതമാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: