ചെന്നൈ: മദ്രാസ് ഐഐടി കാമ്പസിൽ മലയാളി ഗവേഷക വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയും പ്രൊജക്ട് കോ - ഓർഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണൻ നായരാണ് മരിച്ചത്. 22 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുഖത്തിനും ചില ശരീരഭാഗങ്ങൾക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്. രാവിലെ കാമ്പസിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു. അതേസമയം, ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് കണ്ടെത്താനായില്ല. വേറെ ഏതെങ്കിലും സ്ഥലത്ത് വെച്ച് കത്തിച്ചതിനു ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു വന്നിട്ടതാകാമെന്നാണ് കരുതുന്നത്.
അസ്വാഭാവിക മരണത്തിന് പൊലീസ് കോട്ടൂർപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ മുഖവും ശരീരത്തിന്‍റെ മറ്റു ചില ഭാഗങ്ങളും ഭാഗികമായി കത്തിയതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ വസ്തുക്കളൊന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: