കൊല്ലം: ചോരക്കുഞ്ഞിനെ പുരയിടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ വീണ്ടും വൻ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്‌മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്‌തത് ആത്മഹത്യ ചെയ്‌ത രേഷ്‌മയുടെ ബന്ധുക്കളായ യുവതികളാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിനു പിന്നാലെ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും പുഴയിൽ ചാടി ജീവനൊടുക്കിയിരുന്നു.
ഇവർ രണ്ടു പേരുമാണ് രേഷ്‌മയോട് ചാറ്റ് ചെയ്‌തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനന്തു എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു ചാറ്റിങ്. രേഷ്‌മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്‌മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു മറ്റുള്ളവരും അറിയുമെന്ന ഭയത്താലാവും ആത്മഹത്യയെന്നും പൊലീസ് പറഞ്ഞു. രേഷ്‌മയുടെ അറസ്റ്റിനു പിന്നാലെ അജ്ഞാത ഫെയ്സ്ബുക് കാമുകനെ കണ്ടെത്താൻ ഇരുനൂറിലേറെ പേരുടെ വിവരങ്ങൾ പൊലീസ് വിശദ പരിശോധന നടത്തിയിരുന്നു.
ഗ്രീഷ്മയുടെ അടുത്ത സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആര്യയ്ക്കൊപ്പം കാണാതാവുന്നതിനു മുൻപ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷം സുഹൃത്ത് ഗ്രീഷ്മയെ പല തവണ വിളിക്കാൻ ശ്രമിച്ചിരുന്നു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്‍റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്‍റെ സഹോദരന്റെ ഭാര്യയാണ് ആര്യ.
ജനുവരി അഞ്ചിനാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നീട് കുട്ടി മരിച്ചിരുന്നു. സാഹചര്യത്തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിൽ കഴിഞ്ഞ 22നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്‍റെ ഭാര്യ രേഷ്മ (22) അറസ്റ്റിലാകുന്നത്. ഫെയ്സ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ മൊഴി നൽകിയത്. തുടർന്നാണ് രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളും ജീവനൊടുക്കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: