കൊച്ചി: മാതൃദിനത്തിൽ ഇന്ദ്രൻസ് അമ്മയെ കുറിച്ച് പങ്കുവച്ച അനുഭവം ശ്രദ്ധേയമാകുകയാണ്. അമ്മയുടെ ശാപമാണ് താൻ സിനിമയിൽ ഹാസ്യനടനാകാൻ കാരണമെന്നാണ് നടൻ പറയുന്നത്. പഠിക്കുന്ന കാലത്ത് കുരുത്തക്കേട് മൂത്ത് ഉഴപ്പി നടന്ന സമയത്ത് അമ്മ പറഞ്ഞ വാക്കുകൾ പിന്നീട് സത്യമാകുകയായിരുന്നു.
കുരുത്തക്കേട് മൂത്ത് പേടിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കൽ നേരം വൈകി വീട്ടിൽ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു "കുളിക്കത്തുമില്ല, പടിക്കത്തുമില്ല...നിന്നെ കണ്ടിട്ട് നാട്ടുകാർ ചിരിക്കുമെന്ന്" അതങ്ങനെ തന്നെ സംഭവിച്ചു. സ്‌ക്രീനിൽ മുഖം തെളിയുമ്പോഴേ ആളുകൾ ചിരിക്കാൻ തുടങ്ങി-ഇന്ദ്രൻസ് പറഞ്ഞു. അമ്മയുടെ കണ്ണീരിൽ നിന്നാണ് താൻ മലയാളികളുടെ ഇന്ദ്രൻസായി മാറിയത് എന്നും അദ്ദേഹം പറയുന്നു.
ചെറുപ്പത്തിൽ ദീനക്കാരനും സർവോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് കയ്യും കണക്കുമില്ലെന്നാണ് ഇന്ദ്രൻസ് പറയുന്നത്. വളർത്തി വലുതാക്കിയത് മുതൽ ഉപജീവന മാർഗം വരെ അമ്മയുടെ സമ്മാനമായിരുന്നു. അമ്മ ചിട്ടി പിടിച്ച് നൽകിയ പണം കൊണ്ട് വാങ്ങിയ തയ്യൽ മെഷിനിൽ നിന്നാണ് ജീവിതം തുടങ്ങുന്നത്. നാടകം കളിച്ച് നടക്കാൻ പോകുമ്പോൾ അഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും അദ്ദേഹം മലയാളത്തിലെ പ്രമുഖ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: