കൊച്ചി: കോവിഡ് 19 ലോക് ഡൗൺ കാലം ചലച്ചിത്ര ലോകത്തും കുത്തിപ്പൊക്കലുകളുടെ സമയമാണ്. നടൻ ഷമ്മി തിലകന്‍റെ ഒരു കുത്തിപ്പൊക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ നായകനായ ചെങ്കോൽ സിനിമയിലെ അനുഭവമാണ് ഷമ്മി തിലകൻ പങ്കുവച്ചത്. സിനിമയിൽ മോഹൻലാലിനെ മർദിക്കുന്ന രംഗത്തിൽ അഭിനയിച്ചതിന് ഒരുപാട് മോശം വാക്കുകൾ ആരാധകരിൽ നിന്നും കേൾക്കേണ്ടി വന്നിരുന്നുവെന്നും താരം പറയുന്നു.
ഷമ്മി തിലകന്‍റെ കുറിപ്പ് വായിക്കാം:
കുത്തിപ്പൊക്കൽ പരമ്പര. (ചെങ്കോൽ-1993 തിരക്കഥ എ.കെ.ലോഹിതദാസ്. സംവിധാനം സിബി മലയിൽ)
1985-ൽ ഇരകൾ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്ര ലോകത്തെ എൻ്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ. ചെങ്കോൽ...!
ഒരു നാടക, സിനിമ സംവിധായകൻ ആകുക എന്ന ആഗ്രഹത്തിന്, താൽകാലിക വിരാമമിട്ട്...ഒരു മുഴുവൻ സമയ അഭിനേതാവായി ഞാൻ മാറുവാൻ ഇടയായത്, 1993-ൽ ശ്രീ എ.കെ. ലോഹിത ദാസിന്റെ തൂലികയിൽ പിറവി എടുത്ത ഈ സിനിമയിലെ സബ്-ഇൻസ്‌പെക്ടർ വേഷത്തോടെയാണ്...!
ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖ അണ്ണൻ വിളിക്കുമ്പോൾ, മദിരാശിയിലെ ഓ ഫാബി എന്ന ചിത്രത്തിന്‍റെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലായിരുന്നു ഞാൻ. ആ സിനിമയിൽ ഫാബി എന്ന കാർട്ടൂൺ കഥാപാത്രത്തിന് ശബ്‌ദം നൽകുകയായിരുന്നു അപ്പോൾ ഞാൻ...!
ആനിമേഷൻ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എൻ്റെ ജോലി. റിലീസ് തിയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാൽ അത് നിർത്തി വച്ചിട്ട് ചെങ്കോലിന്‍റെ വർക്കിന് പോകാൻ മനസാക്ഷി അനുവദിച്ചില്ല. അതിനാൽ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസില്ലാ മനസോടെ നിരസിക്കുകയായിരുന്നു അപ്പോൾ ഞാൻ...!
എന്നാൽ, എൻ്റെ വിഷമം മനസിലാക്കിയ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടൻ സ്വന്തം റിസ്‌കിൽ എന്നെ വിട്ടു നൽകാൻ തയ്യാറെടുത്തതിനാലും ആ വേഷം ഞാൻ തന്നെ ചെയ്യണം എന്ന കണ്ടുപിടിത്തം ലോഹിയേട്ടന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതിനാലും ആ പൊലീസ് തൊപ്പി എൻ്റെ തലയിൽ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു. അതിനു ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകൻ ശ്രീകുട്ടനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അങ്ങനെ മദിരാശിയിൽ നിന്നും "പറന്നു വന്ന്" അന്ന് ഞാൻ ചെയ്‌ത സീനാണ് ഇവിടെ ചേർത്തിരിക്കുന്നത്.
എന്ത് കളി...? എന്ത് കളിയായിരുന്നടാ ഒരുമിച്ച് കളിച്ചിരുന്നത്...? ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു. എങ്കിലും ലാലേട്ടനെ ലോക്കപ്പിലിട്ടിട്ട് മർദിക്കുന്ന സീൻ അദ്ദേഹത്തിന്‍റഎ ആരാധകരുടെ അപ്രീതി സമ്പാദിക്കാനും ഇടയായി. അന്നവർ എന്നെ വിളിച്ച തെറി മലയാള സിനിമയിലെ ഒരു നടനെയും ഒരാളും ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല...! അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനബോധമാണ് എന്നിൽ ഉണ്ടാകുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: