ഇന്ത്യയുടെ പ്രതീക്ഷയെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരവ വാർഷിക ദിനമാണ് ഇന്ന്. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 1991 മെയ് 21നാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. ചാവേർ ബോംബ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. എല്‍.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്‌നമാണ് രാജീവ് ഗാന്ധിയെ വധിക്കാൻ സ്വയം അഗ്നിഗോളമായത്. തമിഴീഴ വിടുതലൈപ്പുലികള്‍ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നില്‍.
ശ്രീപെരുമ്പത്തൂരില്‍ വച്ചുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തെ പൊതുപരിപാടി. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം അന്ന് പതിനാലുപേരും ആ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ സമാധാനസേന അവിടെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ അദ്ദേഹത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാൽപതാമത്തെ വയസിലാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.
വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലായിരുന്നു ചാവേര്‍ തന്‍റെ ലക്ഷ്യത്തിനായി കാത്തിരുന്നത്. സമയം രാത്രി 10.21, ജനങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് രാജീവ് ഗാന്ധി വേദിക്കടുത്തേക്ക് നടന്നു പോകുമ്പോള്‍ കാത്തു നിന്ന ചാവേര്‍ അനുഗ്രഹം തേടാനെന്ന വ്യാജേന കാലില്‍ തൊടാന്‍ കുനിയുകയും തന്‍റെ അരയില്‍ സ്ഥാപിച്ചിരുന്ന ബോബ് ഞൊടിയിടയില്‍ പൊട്ടിക്കുകയുമായിരുന്നു. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശ്രീലങ്കയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വീണ്ടും സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സണ്‍ഡേ മാസികക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചതാണ് തമിഴീഴ വിടുതലൈപ്പുലികളെ ചൊടിപ്പിച്ചത്.
രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം അധികാരത്തിലേത്തിയ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐ ക്കു വിടുകയുണ്ടായി. ഡി.ആര്‍. കാര്‍ത്തികേയന്‍റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ ആസൂത്രണവും നടത്തിപ്പും എല്‍.ടി.ടി.ഇ ആണെന്നു കണ്ടെത്തുകയും സുപ്രീം കോടതി ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുകയും ചെയ്‌തു. അന്വേഷണത്തിനൊടുവില്‍ കേസില്‍ 26 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പ്രത്യേക കോടതി എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തെ നിയമവിദഗ്ദരെ ഞെട്ടിച്ച ഒരു വിധിയായിരുന്നു ഇത്. ടാഡാ നിയമപ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.
2006 വരെ എല്‍.ടി.ടി, രാജീവ് ഗാന്ധി വധത്തിന്‍റെ ഉത്തരവദിത്ത്വം ഏറ്റെടുത്തില്ല. 2006-ല്‍ എല്‍.ടി.ടി സമാധാന മധ്യസ്ഥന്‍ ആന്‍റണി ബാലസിന്‍ഗ്ഗം രാജിവ് ഗാന്ധി വധത്തില്‍ ഖേദിക്കുന്നതായി സ്വകാര്യ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലിനുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം 2010 ഡിസംബര്‍ 13-ന് മുന്‍ എല്‍.ടി.ടി പ്രവര്‍ത്തകനും ശ്രീലങ്കന്‍ മന്ത്രിയുമായിരുന്ന കേണല്‍ കരുണ എന്നറിയപ്പെടുന്ന വിനായകമൂര്‍ത്തി മുരളീധരന്‍ കുറ്റസമ്മതം നടത്തുകയും ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: