കൊല്ലം: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന സംഭവത്തിൽ പ്രതി സൂരജിനെ കൊലപാതകം നടന്ന ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വൈകാരികമായ സംഭവങ്ങളായിരുന്നു തെളിവെടുപ്പിനിടെ നടന്നത്. പൊലീസ് വാഹനത്തിൽ എത്തിച്ച സൂരജിനെ കണ്ടതോടെ ഉത്രയുടെ അമ്മ എതിർപ്പുമായി രംഗത്തെത്തി. മകളെ കൊന്നവവനെ വീട്ടിൽ കയറ്റില്ലെന്നായിരുന്നു ഇവർ പറഞ്ഞത്. പിന്നീട് പൊലീസ് സാമാനപരമായി കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
ഇതിനിടെ ഉത്രയുടെ വീട്ടുകാരെ കണ്ടതോടെ സൂരജും പൊട്ടിക്കരഞ്ഞു. തെളിവെടുപ്പിൽ സൂരജ് മൂർഖനെ കൊണ്ടു വന്ന കുപ്പി വീടിനു സമീപത്തു നിന്നും കണ്ടെത്തി. വീടിനടുത്ത ഒളിഞ്ഞ കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുപ്പി. കേസിൽ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറൻസിക് സംഘത്തിന് ഈ കുപ്പി കൈമാറും. മേയ് ഏഴിന് പുലർച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്‍റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാർച്ച് രണ്ടിന് ഭർതൃവീട്ടിൽ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടർച്ചയായുള്ള പാമ്പ് കടിയിൽ സംശയം തോന്നി മാതാപിതാക്കൾ നൽകിയ പരാതിയോടെയാണ് കേട്ട് കേൾവിയില്ലാത്ത കൊലപാതക കഥ പുറത്തു വന്നത്.
ഭാര്യയെ കൊല്ലാൻ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പ് പിടുത്തക്കാരൻ സുരേഷുമായി പരിചയത്തിലായി. ആദ്യം ഫെബ്രുവരി 26 ന് അണലിയെ വാങ്ങി. മാർച്ച് രണ്ടിന് കടുപ്പിച്ചെങ്കിലും ചികിത്സയിലൂടെ ഉത്രക്ക് ജീവൻ തിരികെ കിട്ടി. ഇതൊടെ ഏപ്രിൽ 24ന് കൂടുതൽ വിഷമുള്ള മൂർഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയിൽ കിടന്നുറങ്ങവെ പുലർച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയിൽ ഉറങ്ങാതെ നോക്കിയിരുന്നെന്നും അത്യപൂർവ കൊല തുറന്ന് സമ്മതിച്ച സൂരജ് കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ. എസ് പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തോട് ഏറ്റു പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: