ന്യൂഡെൽഹി: ഒഡീഷ തീരത്തേക്ക് അടുക്കുന്ന ഉംപുൻ ചുഴലിക്കാറ്റിന്‍റെ വേഗത കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 520 കിലോമീറ്റര്‍ അടുത്തെത്തി. കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറില്‍ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം. ബുധനാഴ്ച വൈകിട്ട് പശ്ചിമബംഗാളിലെ ഹൂഗ്ലിക്ക് അടുത്തുള്ള സുന്ദര്‍ബന്‍സിന് അടുത്താകും ഉംപുണ്‍ തീരം തൊടുകയെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
തീരം തൊടുമ്പോള്‍ ഏതാണ്ട് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരെയാകും കാറ്റ്. ഇന്ന് ഉച്ചയോടെ ഒഡിഷ, ബംഗാള്‍ തീരത്തേക്ക് എത്തുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും വേഗം കുറഞ്ഞതിനാല്‍ നാളെ രാവിലെയോടെ മാത്രമേ ചുഴലിക്കാറ്റ് തീരത്തെത്തൂ എന്നാണ് അറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ മൂന്നാംഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി.
ഈ പ്രദേശങ്ങളില്‍ തീവ്ര മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്. 15 ലക്ഷത്തോളം പേരെയാണ് ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഒഡിഷ തീരത്തല്ല, വടക്കോട്ട് നീങ്ങുന്ന ഉംപുണ്‍ പശ്ചിമബംഗാളിലാകും തീരം തൊടുക എന്നതിനാല്‍ കൂടുതല്‍ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ചുഴലിക്കാറ്റിന്‍റഎ സ്വാധീനം കുറഞ്ഞെങ്കിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: